യു.എസ് കോണ്‍ഗ്രസിലെ വനിതാ അംഗങ്ങള്‍ക്കെതിരായ ട്രംപിന്റെ ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധം
ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് കോണ്‍ഗ്രസിലെ വനിതാഅംഗം റാഷിദ ത്ലൈബ് ആവശ്യപ്പെട്ടു
യു.എസ് കോണ്‍ഗ്രസിലെ വനിതാ അംഗങ്ങള്‍ക്കെതിരായ ഡൊണാള്‍ഡ് ട്രംപിന്റെ ട്വീറ്റിനെതിരെ വ്യാപക പ്രതിഷേധം. ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് കോണ്‍ഗ്രസിലെ വനിതാഅംഗം റാഷിദ ത്ലൈബ് ആവശ്യപ്പെട്ടു. എന്നാല്‍ പരാമര്‍ശത്തില്‍ മാപ്പ് പറയാന്‍ ട്രംപ് തയ്യാറായില്ല. അമേരിക്കയെ വെറുക്കുന്നവര്‍ക്ക് സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകാമെന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്.
അലക്സാണ്ട്രിയ ഒകാസിയോ കോർട്ടെസ്, അയന്ന പ്രസ്ലി, റാഷിദ ത്ലൈബ്, ഇൽഹാൻ ഒമർ എന്നിവര്‍ക്കെതിരെയായിരുന്നു ട്രംപിന്റെ ട്വീറ്റ്. ഇവര്‍ അമേരിക്കയെ വെറുക്കുന്നവരാണ് അതുകൊണ്ട് രാജ്യം വിട്ടുപോകണം. ലോകത്തിലെ തന്നെ ഏറ്റവും അഴിമതി നിറഞ്ഞ കഴിവില്ലാത്തവരുള്ള രാജ്യങ്ങളില്‍ നിന്നും വരുന്നവരാണ് അവര്‍. അവരാണ് ഭൂമിയിലെ ഏറ്റവും ശക്തമായ രാഷ്ട്രമായ അമേരിക്കയില്‍ വന്ന് ഗവണ്മെന്റ് എങ്ങിനെ പ്രവര്‍ത്തിക്കണം എന്ന് പഠിപ്പിക്കുന്നത്. ഇങ്ങനെ പോകുന്നു കോണ്‍ഗ്രസിലെ വനിതാ അംഗങ്ങള്‍ക്കെതിരായ പരാമര്‍ശങ്ങള്‍.
അമേരിക്കന്‍ പ്രസിഡന്റിന്റെ പ്രതികരണത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. തങ്ങള്‍ക്കെതിരയ വംശീയ പരാമര്‍ശങ്ങളില്‍ വനിതാ അംഗങ്ങള്‍ ഒന്നിച്ച് രംഗത്തെത്തി. ട്രംപിനെ ഇംപീച്ച് ചെയ്യണമെന്ന് റാഷിദ ത്ലൈബ് ആവശ്യപ്പെട്ടു.'നാം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മോശവും, അഴിമതിക്കാരനും കഴിവ് കെട്ടവനുമായ പ്രസിഡന്റാണ് ട്രംപ്' എന്നാണ് ഇല്‍ഹാന്‍ ഒമർ ട്രംപിനെ വിശേഷിപ്പിച്ചത്. എന്നാല്‍ 'നമ്മുടെ രാജ്യത്തെക്കുറിച്ച് മോശമായി സംസാരിക്കുന്ന വര്‍ക്കായി ഡെമോക്രാറ്റുകൾ ഉറച്ചുനിൽക്കുന്നത് സങ്കടകരമാണ്' എന്ന് ട്രംപ് പിന്നീട് പ്രതികരിച്ചു. അമേരിക്കയെ 'ഗ്രേറ്റ്' ആക്കാനല്ല 'വൈറ്റ്' ആക്കാനാണ്ട്രംപ് ശ്രമിക്കുന്നതെന്ന് ജനപ്രതിനിധി സഭാ സ്പീക്കര്‍ നാന്‍സി പൊളോസി തുറന്നടിച്ചു.