ഇൽഹാൻ അമേരിക്കയുടെ ഹീറോ, ട്രംപ് വെറും പൂജ്യം: മോർഗൻ ഫ്രീമാൻ
അനുയായികളുടെ പെരുമാറ്റത്തിൽ താൻ തൃപ്തനല്ലെന്നും അതിനോട് വിയോജിക്കുന്നുവെന്നും ട്രംപ്
അമേരിക്കൻ പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിനെതിരെ ഹോളിവുഡ് നടനും സംവിധായകനുമായ മോർഗൻ ഫ്രീമാൻ. ട്രംപിന്റെ ആക്രമണത്തിനിരയായ ഡെമോക്രാറ്റ് പ്രതിനിധി ഇൽഹാൻ ഉമറിനെ പിന്തുണച്ചാണ് മോർഗൻ രംഗത്തുവന്നത്. 'ഇൽഹാൻ അമേരിക്കൻ ഹീറോ ആണ്, ട്രംപ് അമേരിക്കൻ സീറോയും', 'ഈ വംശീയവാദിയെ വീണ്ടും തെരഞ്ഞെടുക്കാൻ മാത്രം വെള്ള മേൽക്കോയ്മാ വാദക്കാർ അമേരിക്കയിലുണ്ടോ?' - മോർഗൻ ട്വിറ്ററിൽ കുറിച്ചു.
നേരത്തെ ട്വിറ്ററിൽ 'ട്രംപ് ഒരു വംശീയവാദിയാണ്' എന്ന് പത്തുതവണ കുറിച്ച് ഫ്രീമാൻ ആഫ്രിക്കൻ വംശജരായ കോൺഗ്രസ് അംഗങ്ങളെക്കുറിച്ചുള്ള ട്രംപിന്റെ വിദ്വേഷ പ്രചരണത്തിലുള്ള പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. . വംശീയവാദികളുടെ തലവൻ എന്ന ഹാഷ് ടാഗോടെയിരുന്നു ഫ്രീമാന്റെ ട്വീറ്റ്.
2020 പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന ട്രംപ് തന്റെ ആദ്യ പ്രചരണ പരിപാടിയിൽ യു.എസ് കോൺഗ്രസ് അംഗങ്ങളും കറുത്ത വർഗക്കാരുമായ മിനസോട്ട പ്രതിനിധി ഇൽഹാൻ ഉമർ, അലക്‌സാന്ദ്രിയ ഒക്കാസിയോ (ന്യൂയോർക്ക്), റാഷിദ തുലൈബ് (മിഷിഗൻ), അയാന പ്രസ്‌ലി (മസാച്ചുസെറ്റ്‌സ്) എന്നിവരെ രൂക്ഷമായി അധിക്ഷേപിച്ചിരുന്നു. ഇൽഹാൻ ഉമറിനെ പേരെടുത്തു പറഞ്ഞ് ട്രംപ് അധിക്ഷേപിച്ചതോടെ അദ്ദേഹത്തിന്റെ റാലിക്കെത്തിയവർ 'അവളെ തിരിച്ചയക്കൂ...' (ടലിറ വലൃ യമരസ) മുദ്രാവാക്യം മുഴക്കി. 37-കാരിയായ ഇൽഹാൻ സൊമാലിയയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയതാണ്.
തന്റെ അനുയായികളുടെ വംശീയ അധിക്ഷേപം ആസ്വദിച്ച ട്രംപ് പിന്നീട് മലക്കം മറിഞ്ഞു. അനുയായികളുടെ പെരുമാറ്റത്തിൽ താൻ തൃപ്തനല്ലെന്നും അതിനോട് വിയോജിക്കുന്നുവെന്നും ട്രംപ് പറഞ്ഞു. താനല്ല അവരാണത് പറഞ്ഞതെന്നും ട്രംപ് പറഞ്ഞു.