വനിതകളെ വംശീയമായി അധിക്ഷേപിച്ചു; ട്രംപിനെ വിമര്‍ശിച്ച് അങ്കലെ മെര്‍ക്കല്‍
യു.എസ് കോണ്‍ഗ്രസ് അംഗങ്ങളായ വനിതകളെ അധിക്ഷേപിച്ച പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ ശക്തമായ വിമര്‍ശനമാണ് വിവിധകോണുകളില്‍ നിന്നുയരുന്നത്
വനിതാ അംഗങ്ങളെ വംശീയമായി അധിക്ഷേപിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിനെ വിമര്‍ശിച്ച് ജര്‍മന്‍ ചാന്‍സലര്‍ അങ്കലെ മെര്‍ക്കല്‍. ട്രംപിന്റെ നിലപാടിനോട് എതിര്‍പ്പറിയിച്ച മെര്‍ക്കല്‍ അധിക്ഷേപത്തിന് ഇരയായവരോട് ഐക്യദാര്‍ഢ്യവും പ്രകടിപ്പിച്ചു. യു.എസ് കോണ്‍ഗ്രസ് അംഗങ്ങളായ വനിതകളെ അധിക്ഷേപിച്ച പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ ശക്തമായ വിമര്‍ശനമാണ് വിവിധകോണുകളില്‍ നിന്നുയരുന്നത്.
2020 പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാനൊരുങ്ങുന്ന ട്രംപ് തന്റെ ആദ്യ പ്രചരണ പരിപാടിയിൽ യു.എസ് കോൺഗ്രസ് അംഗങ്ങളും കറുത്ത വർഗക്കാരുമായ മിനസോട്ട പ്രതിനിധി ഇൽഹാൻ ഉമർ, അലക്‌സാന്ദ്രിയ ഒക്കാസിയോ, റാഷിദ തുലൈബ്, അയാന പ്രസ്‌ലി എന്നിവരെ രൂക്ഷമായി അധിക്ഷേപിച്ചിരുന്നു. ഇൽഹാൻ ഉമറിനെ പേരെടുത്തു പറഞ്ഞ് ട്രംപ് അധിക്ഷേപിച്ചതോടെ അദ്ദേഹത്തിന്റെ റാലിക്കെത്തിയവർ അവരെ തിരിച്ചയക്കാന്‍ മുദ്രാവാക്യം മുഴക്കുകയായിരുന്നു. 37കാരിയായ ഇൽഹാൻ സൊമാലിയയിൽ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയതാണ്.