ഹാഫിസ് സയീദിന്‍റെ അറസ്റ്റ്; പാക്കിസ്ഥാനെതിരെ സംശയം പ്രകടിപ്പിച്ച് അമേരിക്ക
നേരത്തെയുള്ള അറസ്റ്റുകൾ ഹാഫിസ് സയീദിന്‍റെ തീവ്രവാദ പ്രവര്‍ത്തനങ്ങളെയോ തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയെയോ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും അമേരിക്ക
മുംബൈ ഭീകരാക്രമണത്തിന്‍റെ സൂത്രധാരന്‍ ഹാഫിസ് സയീദിനെ അറസ്റ്റ് ചെയ്ത പാക്കിസ്ഥാന്‍ നടപടിയില്‍ സംശയം പ്രകടിപ്പിച്ച് അമേരിക്ക രംഗത്ത്. നേരത്തെയുള്ള അറസ്റ്റുകൾ ഹാഫിസ് സയീദിന്‍റെ തീവ്രവാദ പ്രവര്‍ത്തനങ്ങളെയോ തീവ്രവാദ സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയെയോ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നും അമേരിക്ക വ്യക്തമാക്കി. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാന്‍ ഖാൻ അടുത്തയാഴ്ച അമേരിക്ക സന്ദര്‍ശിക്കുന്നതിന് മുന്നോടിയാണ് അമേരിക്കയുടെ പരാമർശം എന്നതാണ് ശ്രദ്ദേയം.
സുസ്ഥിരവും,ശക്തവുമായ കാല്‍വെപ്പാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. അല്ലാതെ പുകമറ സൃഷ്ടിക്കലല്ലെന്നും അമേരിക്കന്‍ ഭരണകൂടം വ്യക്തമാക്കിയിരുന്നു. തീവ്രവാദത്തിനെതിരെ പാകിസ്ഥാന്‍ എടുത്ത നടപടിയെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അമേരിക്കന്‍ അധികൃതര്‍. ശക്തമായ നടപടിയാണ് ഇക്കാര്യത്തില്‍ പ്രതീക്ഷിക്കുന്നതെന്നും അമേരിക്ക വ്യക്കമാക്കി. കഴിഞ്ഞ ബുധനാഴ്ചയാണ് ഇന്ത്യന്‍ പാര്‍ലമെന്‍റ് ആക്രമണത്തിന്‍റെ മുഖ്യ സൂത്രധാരനായ ഹാഫിസ് സയീദിനെ പാകിസ്താന്‍ അറസ്റ്റ് ചെയ്തത്.