കിഴക്കൻ ജറൂസലമിലെ ഫലസ്തീനികളുടെ 100 വീടുകൾ ഇസ്രയേൽ സൈന്യം പൊളിച്ചുമാറ്റി 

വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് ഇരുട്ടിന്‍റെ മറവില്‍ സൈന്യം അതിര്‍ത്തി ലംഘിച്ച് വീടുകല്‍ പൊളിച്ച് നീക്കാന്‍ തുടങ്ങിയത്.

Update: 2019-07-22 10:28 GMT

ഇസ്രയേൽ കയ്യേറിയ കിഴക്കൻ ജറൂസമലിൽ ഫലസ്തീനികളുടെ വീടുകൾ ഇസ്രയേൽ സൈന്യം കൂട്ടത്തോടെ പൊളിച്ചുനീക്കാനാരംഭിച്ചു. പ്രദേശവാസികളുടെ പ്രതിഷേധത്തെയും അന്താരാഷ്ട്ര തലത്തിലുള്ള വിമർശനത്തെയും വകവെക്കാതെയാണ് സുർ ബഹർ ഗ്രാമത്തിൽ ഇസ്രയേൽ സൈന്യത്തിന്റെ നീക്കം. പൊളിച്ചുനീക്കലിന് കോടതി അനുമതി നൽകിയതോടെയാണ് വീടുകൾ പൊളിക്കാൻ തുടങ്ങിയത്. അതിർത്തിക്കടുത്തുള്ള വീടുകൾ പൊളിക്കുക എന്ന ഇസ്രയേൽ കോടതിവിധി നടപ്പിലായാൽ ആയിരക്കണക്കിന് ഫലസ്തീനികൾക്കാണ് വീട് നഷ്ടമാവുക.

കഴിഞ്ഞ മാസമാണ് വീടുകൾ പൊളിക്കുന്നതിന് അനുകൂലമായ വിധി ഇസ്രയേൽ കോടതി പുറപ്പെടുവിച്ചത്. ഇന്ന് (തിങ്കൾ) ആയിരുന്നു ഇസ്രയേൽ അധിനിഷ്ട വെസ്റ്റ് ബാങ്കിലെ നൂറ് വീടുകൾ പൊളിക്കുന്നതിനുള്ള അന്തിമ തിയ്യതി. ഇന്നു പുലർച്ചെ ഇരുട്ടിന്റെ മറവിൽ അതിർത്തി മറികടന്നെത്തിയ സൈന്യം ആളുകളെ ഒഴിപ്പിച്ചാണ് ബുൾഡോസറുകൾ ഉപയോഗിച്ച് വീടുകൾ തകർത്തത്.

Advertising
Advertising

അതിർത്തിക്ക് അടുത്തുള്ള ഫലസ്തീനി വീടുകൾ പൊളിച്ചുമാറ്റുക എന്ന സമ്പ്രദായം സൃഷ്ടിക്കുന്നതിന്റെ ഭാഗമാണ് കോടതി വിധിയെന്ന് ഫലസ്തീൻ ലിബറേഷൻ ഓർഗനേസേഷൻ ആരോപിച്ചു. അധിനിഷ്ട വെസ്റ്റ് ബാങ്കിലെ ഏരിയ ബിയിലുള്ള വാദി ഹുമുസിലെ നിർമാണ പ്രവർത്തനങ്ങൾ ഫലസ്തീൻ അതോറിറ്റിയുടെ അവകാശപരിധിയിലുള്ളതാണ്. ഓസ്ലോ കരാർ പ്രകാരം, ഏരിയ എയിലോ ബിയിലോ ഉള്ള നിർമാണപ്രവർത്തനങ്ങളിൽ ഇടപെടാൻ ഇസ്രയേലിന് അവകാശമില്ല. എന്നാൽ 2011-ൽ ഫലസ്തീൻ അതോറിറ്റിയുടെ ഭരണമുള്ള സ്ഥലങ്ങളിലെയും കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ സൈന്യം തീരുമാനിക്കുകയായിരുന്നു. വാദി ഹുമുസിലാണ് ഇതിന് തുടക്കം കുറിക്കുന്നത്. 2011-ൽ അതിർത്തിയുടെ ഇരുവശത്തും 100 മുതൽ 300 മീറ്റർ വരെയുള്ള സ്ഥലങ്ങളിൽ ഇസ്രയേൽ വിലക്കുകയും ചെയ്തു.

വാദി ഹുമുസിലെ സുർ ബഹിറിലെ 200-ലധികം കെട്ടിടങ്ങൾ 2011-നു മുമ്പ് നിർമിച്ചതാണെന്നാണ് ഐക്യ രാഷ്ട്രസഭയുടെ കണക്ക്. 2011-നു ശേഷം ഇവിടെ നിർമാണം നടക്കുമ്പോൾ സൈന്യം അത് വിലക്കിയിരുന്നില്ലെന്നും എന്നാൽ പെട്ടെന്ന് കെട്ടിടങ്ങൾ പൊളിച്ചുമാറ്റാനുള്ള നോട്ടീസ് പതിക്കുകയാണ് ചെയ്തതെന്നും പ്രദേശവാസികൾ പറയുന്നു.

Tags:    

Similar News