അമേരിക്കയുടെ ഓരോ നീക്കവും ഞങ്ങളുടെ നിരീക്ഷണത്തിൽ: ഇറാൻ 

ഭൂഖണ്ഡാന്തര ദൗത്യങ്ങളിൽ സഹായിക്കാൻ ശേഷിയുള്ള ഡ്രോണുകൾ തങ്ങളുടെ കൈവശമുണ്ടെന്നും ആവശ്യം വരുന്ന സന്ദർഭത്തിൽ അവ ഉപയോഗിക്കുമെന്നും ഖൻസാദി

Update: 2019-07-23 11:56 GMT

ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം യുദ്ധമായി പരിഗണിച്ചേക്കുമെന്ന ഭീതിക്കിടെ, പേർഷ്യൻ ഉൾക്കടലിലുള്ള കപ്പലുകളെല്ലാം തങ്ങളുടെ നിരീക്ഷണത്തിലാണെന്ന് വെളിപ്പെടുത്തി ഇറാൻ. അമേരിക്കയുടേതടക്കമുള്ള കപ്പലുകളുടെ ഓരോ ചലനങ്ങളും തങ്ങളുടെ ആളില്ലാ വിമാനങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും മറ്റ് ഭൂഖണ്ഡങ്ങളിൽ നിരീക്ഷണം നടത്താൻ ശേഷിയുള്ള ഡ്രോണുകൾ കൈവശമുണ്ടെന്നും ഇറാൻ നാവിക കമാൻഡർ റിയർ അഡ്മിറൽ ഹുസൈൻ ഖൻസാദി അവകാശപ്പെട്ടു.

'എല്ലാ ശത്രു കപ്പലുകളും - പ്രത്യേകിച്ച് അമേരിക്കയുടെ - ഞങ്ങളുടെ നിരീക്ഷണത്തിലാണെന്ന് ധൈര്യത്തോടെ പ്രഖ്യാപിക്കാൻ കഴിയും. പുറപ്പെട്ടതു മുതൽ മേഖലയിൽ പ്രവേശിക്കുന്നതുവരെ ഓരോ നിമിഷവും ഞങ്ങൾ നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണ്. ഈ കപ്പലുകൾ പേർഷ്യൻ ഗൾഫിൽ എന്തെല്ലാമാണ് ചെയ്യുക എന്നതിനെപ്പറ്റിയുള്ള വിവരങ്ങളും ഞങ്ങളുടെ കൈവശമുണ്ട്.' യങ് ജേണലിസ്റ്റ് ക്ലബ്ബിന് നൽകിയ അഭിമുഖത്തിൽ ഖൻസാദി പറഞ്ഞു.

'പ്രവേശിക്കുന്ന നിമിഷം മുതൽ പേർഷ്യൻ ഗൾഫിലൂടെ സഞ്ചരിച്ച് ഒമാൻ കടലിൽ പ്രവേശിക്കുന്നതു വരെ കപ്പലുകളെ ഞങ്ങൾ നിരീക്ഷിക്കുന്നുണ്ട്. ഞങ്ങളുടെ മേൽവിലാസവും തട്ടകവുമായ പേർഷ്യൻ ഉൾക്കടലിലുള്ള അവരുടെ പെരുമാറ്റം പൂർണമായും അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരമുള്ള നിരീക്ഷണത്തിനു കീഴിലാണ്.' അദ്ദേഹം കൂട്ടിച്ചേർത്തു.

ഭൂഖണ്ഡാന്തര ദൗത്യങ്ങളിൽ സഹായിക്കാൻ ശേഷിയുള്ള ഡ്രോണുകൾ തങ്ങളുടെ കൈവശമുണ്ടെന്നും ആവശ്യം വരുന്ന സന്ദർഭത്തിൽ അവ ഉപയോഗിക്കുമെന്നും ഖൻസാദി പറഞ്ഞു.

Tags:    

Similar News