മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി അപകടത്തില്‍ മരിച്ച 69 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

Update: 2019-07-28 04:41 GMT

മെഡിറ്ററേനിയന്‍ കടലില്‍ അഭയാര്‍ഥി ബോട്ട് മുങ്ങി അപകടത്തില്‍പ്പെട്ടവരുടെ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തി. ലിബിയന്‍ തീരത്ത് നിന്ന് 69 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 115ഓളം പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ആഫ്രിക്കന്‍-അറബ് രാജ്യങ്ങളില്‍ നിന്ന് യൂറോപിലേക്ക് കുടിയേറാന്‍ ശ്രമിച്ചവരാണ് അപകടത്തില്‍പ്പെട്ടത്. നൂറിലധികം പേരെ ലിബിയന്‍ കോസ്റ്റ് ഗാര്‍ഡും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് രക്ഷപ്പെടുത്തിയെങ്കിലും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. മേഖലയില്‍ തിരച്ചില്‍ തുടരുന്നതായി കോസ്റ്റ്ഗാര്‍ഡ് അറിയിച്ചു. മെഡിറ്ററേനിയന്‍ കടലില്‍ ഈ വര്‍ഷമുണ്ടായ ഏറ്റവും വലിയ ദുരന്തമായി ഇത് മാറിയേക്കാമെന്ന് യു.എന്‍ ഏജന്‍സി വ്യക്തമാക്കി.

Advertising
Advertising

ലിബിയന്‍ തല സ്ഥാനമായ ട്രിപ്പോളിയുടെ കിഴക്ക് കോമാസ് തീരത്തുവച്ചാണ് ബോട്ട് തകര്‍ന്നത്. വിവിധ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് ലിബിയയിലെത്തി അവിടെ നിന്ന് യൂറോപ്യന്‍ രാജ്യങ്ങിലേക്ക് കടക്കുകയാണ് അഭയാര്‍ഥികളുടെ രീതി. താങ്ങാവുന്നതിനേക്കാളും ആളുകളാണ് ഓരോ ബോട്ടിലും കയറിക്കൂടുന്നത്. ഇതാണ് വന്‍ ദുരന്തത്തിന് ഇടയാക്കുന്നത്. രണ്ട് ബോട്ടുകളിലായി 400 ലധികം പേരാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷേ, അഭയാര്‍ഥികളുടെ കൃത്യമായ കണക്കുകള്‍ ലഭ്യമല്ലാത്തതും രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നുണ്ട്. മെഡിറ്ററേനിയന്‍ കടലില്‍ ബോട്ട് മറിഞ്ഞ് അഭയാര്‍ഥികള്‍ക്ക് ജീവഹാനി സംഭവിക്കുന്നത് ആദ്യമായിട്ടല്ലെങ്കിലും ഇത്ര വലിയ അപകടം ഈ വര്‍ഷം ഇത് ആദ്യമാണ്.

Tags:    

Similar News