ഡെമോക്രാറ്റിക് നേതാവ് എലീജ കമ്മിങ്സിനെ തെമ്മാടിയെന്ന് വിളിച്ച് യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്
ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയുടെ ചെയർമാനും ഡെമോക്രാറ്റിക് നേതാവുമായ എലിജ കമ്മിങ്സിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. കമ്മിങ്സിനെ തെമ്മാടി എന്ന് വിളിച്ച ട്രംപ്, അദ്ദേഹം പ്രതിനിധീകരിക്കുന്ന ബോൾട്ടിമോർ ജില്ല അമേരിക്കയിലെ ഏറ്റവും മോശം സ്ഥലമാണെന്നും വിമർശിച്ചു. ട്രംപിന്റേത് വംശീയ വിദ്വേഷ പരാമർശമാണെന്ന് ഡെമോക്രാറ്റിക് ഹൌസ് സ്പീക്കർ നാൻസി പെലോസി പ്രതികരിച്ചു.
Rep, Elijah Cummings has been a brutal bully, shouting and screaming at the great men & women of Border Patrol about conditions at the Southern Border, when actually his Baltimore district is FAR WORSE and more dangerous. His district is considered the Worst in the USA......
— Donald J. Trump (@realDonaldTrump) July 27, 2019
ട്വിറ്ററിലൂടെയാണ് എലിജ കമ്മിങ്സിനെ ട്രംപ് കടന്നാക്രമിച്ചത്. അതിർത്തി സംരക്ഷിക്കുന്നവർക്ക് നേരെ കമ്മിങ്സ് ആക്രോശിച്ചു എന്നാരോപിച്ചായിരുന്നു ട്രംപിന്റെ ട്വീറ്റ്. കമ്മിങ്സ് തെമ്മാടിയാണെന്നും കമ്മിങ്സ് പ്രതിനിധീകരിക്കുന്ന ബോൾട്ടിമോർ ജില്ല അമേരിക്കയിലെ ഏറ്റവും മോശം പ്രദേശമാണെന്നും അപകടം നിറഞ്ഞതാണെന്നും ട്രംപ് വിമർശിച്ചു. ബോൾട്ടിമോറിന് വേണ്ടി അനുവദിക്കുന്ന പണം എങ്ങോട്ട് പോകുന്നു എന്ന് അന്വേഷിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. അമേരിക്കയില്‍ ഏറ്റവും അധികം കറുത്തവർഗക്കാർ താമസിക്കുന്ന പ്രദേശമാണ് ബോൾട്ടിമോർ. ട്രംപിന്റേത് വംശീയ വിദ്വേഷ പരാമർശമാണെന്ന് ഡെമോക്രാറ്റിക് ഹൗസ് സ്പീക്കർ നാൻസി പെലോസി ട്വീറ്റ് ചെയ്തു. എല്ലാ ദിവസവും അയൽക്കാരുമായി സംവദിക്കാറുണ്ടെന്ന് എലിജ കമ്മിങ്സും പ്രതികരിച്ചു. ഭരണനിർഹണ സമിതിയുടെ മേൽനോട്ടം വഹിക്കേണ്ടത് തന്റെ ഭരണഘടനാപരമായ കടമയാണെന്നും വോട്ടർമാർക്ക് വേണ്ടി പോരാടേണ്ടത് ധാർമ്മിക കടമയാണെന്നും കമ്മിങ്സ് ട്വീറ്റ് ചെയ്തു. തെക്കൻ അതിർത്തിയില്‍ കൂടുതൽ സൗകര്യങ്ങൾ കൊണ്ടുവരണം എന്ന കമ്മിങ്സ് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. ഈ പ്രതികരണമാണ് ട്രംപിനെ ചൊടിപ്പിച്ചതെന്നാണ് സൂചന.