ഇംഗ്ലണ്ടില്‍ കനത്ത മഴ; ഡാം തകര്‍ന്നു

ഭയപ്പെടാന്‍ ഒന്നുമില്ലെന്നും കാര്യങ്ങള്‍ നിയന്ത്രണവിധേയമാണന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

Update: 2019-08-03 14:08 GMT

കനത്ത മഴയില്‍ ഇംഗ്ലണ്ടിലെ വാലി ബ്രിഡ്ജ് ഡാം തകര്‍ന്നു. മുന്നറിയിപ്പിനെ തുടര്‍ന്ന് ആളുകളെ ഒഴിപ്പിച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ഭയപ്പെടാന്‍ ഒന്നുമില്ലെന്നും കാര്യങ്ങള്‍ നിയന്ത്രണവിധേയമാണന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

ഡാം തകര്‍ന്നേക്കാമെന്ന മുന്നറിയിപ്പിനെത്തുടര്‍ന്ന് ഡെര്‍ബിഷയര്‍ പട്ടണത്തില്‍ നിന്നും നൂറുകണക്കിന് ആളുകളെ ഒഴിപ്പിച്ചിരുന്നു. 6500 ഓളം പ്രദേശവാസികളെയും വളര്‍ത്തുമൃഗങ്ങളെയുമാണ് മാറ്റി പാര്‍പ്പിച്ചത്. ആവശ്യമായ വൈദ്യസഹായത്തിനും സൌകര്യമൊരുക്കിയിട്ടുണ്ട്.

സംഭവസ്ഥലം സന്ദര്‍ശിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍, നിലവില്‍ ഭയപ്പെടാനില്ലെന്നും എന്നാല്‍ പുനര്‍നിര്‍മാണം ആവശ്യമാണെന്നും പറഞ്ഞു. നിലവില്‍ 300 മില്യണ്‍ ഗ്യാലണ്‍ വെള്ളമുള്ള ടോഡ്ബ്രൂക്ക് റിസര്‍വോയറിന് വ്യാഴാഴ്ചയുണ്ടായ കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും വ്യാപകമായ കേടുപാടുകള്‍ സംഭവിച്ചു.

മഴ ശക്തമായതോടെ ഡാമിന് കാര്യമായ കേടുപാടുകളും സംഭവിച്ചു. നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ വലിയ പമ്പുകള്‍ ഉപയോഗിച്ച് വെള്ളം പരമാവധി പമ്പുചെയ്ത് പുറന്തള്ളാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ്.

Tags:    

Similar News