റഷ്യക്ക് മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക
റഷ്യയുമായുള്ള ഐ.എന്‍.എഫ് ആണവായുധ കരാറില്‍ നിന്നും പിന്‍മാറിയതിന് പിന്നാലെയാണ് അമേരിക്കയുടെ നടപടി
റഷ്യക്ക് മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തി അമേരിക്ക. റഷ്യക്ക് ഒരു തരത്തിലുമുള്ള സാന്പത്തിക സഹായവും നല്‍കരുതെന്ന് ധനകാര്യ സ്ഥാപനങ്ങളോട് വാഷിങ്ടണ്‍ ആവശ്യപ്പെട്ടു. റഷ്യയുമായുള്ള ഐ.എന്‍.എഫ് ആണവായുധ കരാറില്‍ നിന്നും പിന്‍മാറിയതിന് പിന്നാലെയാണ് അമേരിക്കയുടെ നടപടി. യു. എസ് വിദേശകാര്യവക്താവ് മോര്‍ഗന്‍ ഒര്‍ട്ടാഗസ് ആണ് ഇക്കാര്യം അറിയിച്ചത്.
റഷ്യയുടെ കയ്യില്‍ നിന്നും ധനസഹായം സ്വീകരിക്കരുതെന്ന് അമേരിക്കന്‍ ബാങ്കുകള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. റഷ്യയിലേക്ക് ചരക്ക് കയറ്റുമതി ചെയ്യുന്നതിനും നിയന്ത്രണം ഏര്‍പ്പെടുത്തി. 2018 ല്‍ ബ്രിട്ടന്റെ ഇരട്ടച്ചാരനായ സെര്‍ജി സ്ക്രിപാലിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന തര്‍ക്കത്തിന്റെ പേരിലാണ് നിലവിലുള്ള ഉപരോധം എന്നാണ് അമേരിക്കയുടെ വാദം.
അമേരിക്ക ഏര്‍പ്പെടുത്തിയ ഉപരോധം സാമ്പത്തികമായി റഷ്യക്ക് തിരിച്ചടി നല്‍കുമെന്ന് മോര്‍ഗന്‍ ഒര്‍ട്ടാഗസ് കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസിന്റെ അംഗീകരാം ലഭിച്ചാല്‍ ആഗസ്ത് 15 ഓടെ ഉപരോധം നിലവില്‍ വരും. 12 മാസം ഉപരോധം നീണ്ടുനില്‍ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
സ്ക്രിപാലിന് നേരെ ഉണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷവും അമേരിക്ക റഷ്യക്ക് മേല്‍ ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു ആയുധ കൈമാറ്റം ഉൾപ്പെടെയാണ് അന്ന് നിര്‍ത്തിവെച്ചിരുന്നത്.ഇപ്പോൾ ഏര്‍പ്പെടുത്തിയിരിക്കുന്ന ഉപരോധം വഷളായി നില്‍ക്കുന്ന അമേരിക്ക റഷ്യ ബന്ധത്തില്‍ കൂടുതല്‍ വിള്ളല്‍ വീഴ്ത്തിയേക്കും.