എവറസ്റ്റ് കയറാന്‍ ഇനി കടമ്പകളേറെ, ചിലവും ചൂടും

എവറസ്റ്റ് കീഴക്കാന്‍ എത്തുന്നവര്‍ ഇനി 35,000 ഡോളര്‍(ഏകദേശം 25 ലക്ഷം രൂപ) കെട്ടിവെയ്ക്കണം. 8000 മീറ്റര്‍ വരെയുള്ള മറ്റ് പര്‍വതങ്ങള്‍ക്ക് 20,000 ഡോളറും(ഏകദേശം 14.2 ലക്ഷംരൂപ) കെട്ടിവെയ്ക്കണം.

Update: 2019-08-16 03:14 GMT

അപകടങ്ങള്‍ വര്‍ധിച്ചതിന്റെ പശ്ചാത്തലത്തില്‍ എവറസ്റ്റ് കൊടുമുടി കയറാനെത്തുന്നവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ നേപ്പാള്‍ കര്‍ക്കശമാക്കി. പരിശീലനം സിദ്ധിച്ചവര്‍ക്കും പര്‍വതാരോഹണം നടത്തി മുന്‍പരിചയം ഉള്ളവര്‍ക്കും മാത്രമായിരിക്കും ഇനി എവറസ്റ്റ് കീഴടക്കാന്‍ അവസരം ലഭിക്കുക. കെട്ടിവെയ്‌ക്കേണ്ട തുകയില്‍ വര്‍ധന വരുത്താനും തീരുമാനമുണ്ട്.

11,000 ഡോളര്‍ കെട്ടിവെയ്ക്കുന്ന ആര്‍ക്കും എവറസ്റ്റ് കീഴടക്കാന്‍ അവസരം ലഭിക്കുന്ന തരത്തിലായിരുന്നു നിലവിലെ സാഹചര്യം. ഇത് നിരവധി അപകടങ്ങള്‍ക്കും മരണങ്ങള്‍ക്കും കാരണമായി. നിലവിലെ സീസണില്‍ 11 പര്‍വതാരോഹകര്‍ മരണപ്പെടുകയോ കാണാതാവുകയോ ചെയ്‌തെന്നാണ് കണക്ക്.

Advertising
Advertising

ലളിതമായ വ്യവസ്ഥകള്‍ ഉള്ളതിനാല്‍ പര്‍വതാരോഹകരുടെ ബാഹുല്യം പര്‍വത മുകളില്‍ പ്രാണവായുവിന്റെ അളവില്‍ കുറവുണ്ടാക്കുകയും ഓക്‌സിജന്‍ സിലിണ്ടറുകള്‍ മതിയാകാതെ വരുന്നതും പ്രശ്‌നകാരണമായി. ഈ സാഹചര്യത്തിലാണ് നിലവിലെ വ്യവസ്ഥകള്‍ കര്‍ക്കശമാക്കാനുളള തീരുമാനം. 8850 മീറ്റര്‍ ഉയരമുള്ള എവറസ്റ്റ് കീഴടക്കാന്‍ എത്തുന്നയാള്‍ അതിന് മുമ്പ് 6500 മീറ്റര്‍ ഉയരമുള്ള പര്‍വതമെങ്കിലും കയറിയിരിക്കണം.

സമുദ്രോപരിതലത്തിന് ഏറെ മുകളിലുള്ള സാഹചര്യത്തില്‍ പരിശീലനം ലഭിച്ചവരും ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തവരും ആയിരിക്കണമെന്നുമാണ് മറ്റ് വ്യവസ്ഥകള്‍. എവറസ്റ്റ് കീഴക്കാന്‍ എത്തുന്നവര്‍ ഇനി 35,000 ഡോളര്‍(ഏകദേശം 25 ലക്ഷം രൂപ) കെട്ടിവെയ്ക്കണം. 8000 മീറ്റര്‍ വരെയുള്ള മറ്റ് പര്‍വതങ്ങള്‍ക്ക് 20,000 ഡോളറും(ഏകദേശം 14.2 ലക്ഷംരൂപ) കെട്ടിവെയ്ക്കണം. പര്‍വതാരോഹകര്‍ക്കൊപ്പം ഗൈഡും നിര്‍ബന്ധമായും വേണമെന്നും വ്യവസ്ഥയുണ്ട്.

പര്‍വതാരോഹണം, പര്യവേഷണം മുതലായവ വിനോദ സഞ്ചാര വകുപ്പിന്റെ കീഴില്‍ വരണമെന്നാണ് ആവശ്യപ്പെടുന്നത്. ഈ മേഖലയിലേക്ക് വിനോദ സഞ്ചാര വകുപ്പിന്റെ മുഴുവന്‍ സംവിധാനങ്ങളും ഉപയോഗിക്കണമെന്നാണ് കരുതുന്നത്.

Tags:    

Similar News