ഗ്രീന്‍ലാന്‍ഡ് ദ്വീപിന് വില പറഞ്ഞ് അമേരിക്ക; പരിഹാസവുമായി ഗ്രീന്‍ ലാന്‍ഡ് ജനത
ഇതിന്‍റെ സാധ്യതകളെ കുറിച്ച് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഉപദേഷ്ടാക്കളുമായി ചര്‍ച്ച നടത്തിയതായി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്
ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ ലാന്‍റിനെ വിലക്കുവാങ്ങാനൊരുങ്ങി അമേരിക്ക. ഇതിന്‍റെ സാധ്യതകളെ കുറിച്ച് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഉപദേഷ്ടാക്കളുമായി ചര്‍ച്ച നടത്തിയതായി വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ പത്രമാണ് വാര്‍ത്ത പുറത്തുവിട്ടത്. അതേസമയം അമേരിക്കന്‍ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച ഗ്രീന്‍ലാന്‍ഡ്, തങ്ങളുടെ പ്രദേശത്തെ ആര്‍ക്കും വില്‍പ്പനക്ക് വെച്ചിട്ടില്ലെന്ന് പ്രതികരിച്ചു.
ഡെന്മാര്‍ക്കിന് കീഴില്‍ സ്വതന്ത്ര പദവിയുള്ള പ്രദേശമാണ് ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലാന്‍ഡ്. ഭൂരിഭാഗം മേഖലയും മഞ്ഞുമൂടിക്കിടക്കുന്ന ഗ്രീൻലാൻഡിന്‍റെ പ്രകൃതിവിഭവങ്ങളും ഭൂമിശാസ്ത്രപരമായ പ്രാധാന്യവുമാണ് മുൻ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ കൂടിയായ ഡോണൾഡ് ട്രംപിനെ ആകർഷിച്ചതെന്ന് വാൾസ്ട്രീറ്റ് ജേർണല്‍ പറയുന്നു. ഗ്രീൻലാൻഡിനെ കൂട്ടിച്ചേർക്കുന്നത് യു.എസിന് മുതൽക്കൂട്ടാണെന്ന് ട്രംപിന്‍റെ ഉപദേശകർ അഭിപ്രായപ്പെട്ടതായും പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം, ഇത് സംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും വൈറ്റ് ഹൗസ് നടത്തിയിട്ടില്ല. അമേരിക്കയുടെ സൈനിക താവളമായ തുലേ എയർബേസ് നിലവിൽ ഗ്രീൻലാൻഡിൽ സ്ഥിതിചെയ്യുന്നുണ്ട്. 85 ശതമാനം ഭൂപ്രദേശവും മൂന്ന് കിലോമീറ്റർ കട്ടിയിൽ മഞ്ഞ് പുതഞ്ഞുകിടക്കുന്ന ഗ്രീൻലാൻഡിൽ 57,000 മാത്രമാണ് ജനസംഖ്യ. തങ്ങളുടെ ഉടമസ്ഥതയിലുള്ള ഭൂപ്രദേശത്തിന് വില പറഞ്ഞ അമേരിക്കന്‍ നീക്കത്തോട് ഡെന്‍മാര്‍ക്ക് ജനത രോഷത്തോടെയാണ് പ്രതികരിച്ചത്. ട്രംപ് തമാശപറയുകയാണെന്നായിരുന്നു ഡെന്മാര്‍ക്കിന്‍റെ പ്രതികരണം. തങ്ങളുടെ പ്രദേശത്തെ വില്‍പ്പനക്ക് വെച്ചിട്ടിലെന്ന് ഗ്രീന്‍ലാന്‍ഡും പ്രതികരിച്ചു.