അഫ്ഗാനില്‍ നടന്ന സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു
ശനിയാഴ്ച വിവാഹ സത്ക്കാരത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ 63 പേരാണ് കൊല്ലപ്പെട്ടത്
അഫ്ഗാനില്‍ നടന്ന സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. ശനിയാഴ്ച വിവാഹ സത്ക്കാരത്തിനിടെ ഉണ്ടായ സ്ഫോടനത്തില്‍ 63 പേരാണ് കൊല്ലപ്പെട്ടത്. 180ല്‍ അധികം ആളുകള്‍ക്കാണ് സ്ഫോടനത്തില്‍ പരിക്കേറ്റത്. ഐ.എസിന്‍റെ മെസേജിങ് വെബ്സൈറ്റായ ടെലഗ്രാമില്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തതായി അറിയിച്ചത്.
രണ്ട് ദിവസത്തിനിടെ രണ്ട് സ്ഫോടനമാണ് ഐഎസ് ആസൂത്രണം ചെയ്തത്. അഫ്ഗാനിസ്താനിൽ നിന്ന് യു.എസ് സേനയെ പിൻവലിക്കുന്നത് സംബന്ധിച്ച് താലിബാൻ യു.എസുമായി കരാർ ഒപ്പുവെക്കുന്നതിന് കൂടിയാലോചന നടത്തുന്നതിനിടെയാണ് ശനിയാഴ്ച രാത്രി സ്ഫോടനമുണ്ടാകുന്നത്.ശനിയാഴ്ച രാത്രി പ്രാദേശിക സമയം 10.40നാണ് ചാവേര്‍ ആക്രമണം ഉണ്ടായത്. വിവാഹ വേദിയിലേക്ക് നുഴഞ്ഞ് കയറിയ ചാവേര്‍ പൊട്ടിത്തെറിക്കുകയായിരുന്നു. ഷിയാ ഭൂരിപക്ഷ പ്രദേശത്തായിരുന്നു സ്ഫോടനം നടന്നത്.
ഐ.എസ് അടുത്ത കാലത്തായി അഫ്ഗാനിസ്താൻ കേന്ദ്രമാക്കി നടത്തിയ ആക്രമണങ്ങളെല്ലാം ഷിയാക്കളെ ലക്ഷ്യം വെച്ചായിരുന്നു. സ്ഫോടനത്തിൽ അപലപിച്ച താലിബാൻ ആക്രമണത്തിന് പിന്നിൽ തങ്ങളല്ലെന്ന് വ്യക്തമാക്കിയിരുന്നു. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളുമാണെന്ന് അഫ്ഗാൻ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിക്കി. ഞായറാഴ്ച റോഡരികിൽ ബോംബ് പൊട്ടിത്തെറിച്ച് 11 പേരും കൊല്ലപ്പെട്ടിരുന്നു. വാനിൽ ഘടിപ്പിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് സ്ഫോടനമുണ്ടായത്.