മോദിയുടെ സന്ദര്‍ശനം: 250 ഇന്ത്യക്കാരെ ബഹ്‌റൈന്‍ മോചിപ്പിക്കും 

ഗൾഫ് പര്യടനം പൂര്‍ത്തിയാക്കി നരേന്ദ്രമോദി ഫ്രാൻസിലേക്ക് മടങ്ങി.

Update: 2019-08-25 10:28 GMT

ബഹ്‌റൈനിലെ 250 ഇന്ത്യന്‍ തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനം. പ്രധാനമന്ത്രി ബഹ്‌റൈന്‍ രാജാവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനമായത്. ഗള്‍ഫ് പര്യടനം കഴിഞ്ഞ് ബഹ് റൈനില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സിലേക്ക് മടങ്ങി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദ്വദിന ബഹ്‌റൈന്‍ സന്ദര്‍ശനം പ്രമാണിച്ച് 250 ഇന്ത്യന്‍ തടവുകാരെ വിട്ടയക്കുവാനാണ് ബഹ്‌റൈന്‍ ഗവര്‍മെന്റ് തീരുമാനമെടുത്തത്. മലയാളികളടക്കം വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് മോചിപ്പിക്കപ്പെടുക. ജയിലില്‍ കഴിയുന്നവരുടെ പട്ടിക ഒരാഴ്ചക്കുള്ളില്‍ കൈമാറാന്‍ ഇന്ത്യന്‍ അംബാസഡര്‍ക്ക് നരേന്ദ്രമോദി നിര്‍ദേശം നല്‍കി. ജയിലില്‍ കിടക്കുന്ന വേളയില്‍ നിയമങ്ങള്‍ പാലിച്ച് കഴിഞ്ഞിരുന്നവരെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തുക.

Advertising
Advertising

എന്നാല്‍, കടുത്ത സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവര്‍ മോചിപ്പിക്കപ്പെടുന്നവരില്‍ ഉള്‍പ്പെടില്ല. മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി തടവുകാര്‍ ബഹ്‌റൈനിലുണ്ട്. ബഹ്‌റൈന്‍ രാജാവിന്റെ പ്രത്യേക പുരസ്‌കാരം കിംഗ് ഹമദ് ഓര്‍ഡര്‍ ഓഫ് റിനൈസന്‍സ് പുരസ്‌കാരം നരേന്ദ്രമോദിക്ക് സമ്മാനിച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. രണ്ട് ദിവസത്തെ സന്ദര്‍ശനം കഴിഞ്ഞ് പ്രധാനമന്ത്രി ഇന്ന് ഫ്രാന്‍സിലേക്ക് തിരിച്ചു.

മനാമയിലെ ഇരുന്നൂറ് വർഷത്തിലേറെ പഴക്കമുള്ള ശ്രീനാഥ്ജി ക്ഷേത്രം സന്ദര്‍ശിച്ച മോദി പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. ഗൾഫ് മേഖലയിലെ ഏറ്റവും പൗരാണിക ഹൈന്ദവ ദേവാലയമായ ശ്രീനാഥ്ജി ക്ഷേത്രം.

മുപ്പത് കോടി രൂപ ചെലവിലാണ് ബഹ്റൈൻ സർക്കാരിന്‍റെ സഹകരണത്തോടെ നവീകരിക്കുന്നത്. കല്യാണ മണ്ഡപം, മ്യൂസിയം, ക്ഷേത്ര പുരോഹിതരുക്കുള്ള താമസസ്ഥലം തുടങ്ങി വിപുലമായ സൗകര്യങ്ങളോടെയാണ് ബഹ്റൈന് തലസ്ഥാന നഗരിയിൽ ക്ഷേത്ര സമുച്ചയമുയരുക. റൂപെ പെയ്മെന്‍റ് കാർഡിന്‍റെ ബഹ് റൈനിലെ പ്രകാശനവും നരേന്ദ്രമോദി നിർവഹിച്ചു.

Tags:    

Similar News