കോംഗോയില്‍ എബോള പടരുന്നു
ആഴ്‌ചയില്‍ ശരാശരി 80 പേര്‍ക്കു വീതം പുതുതായി രോഗം സ്‌ഥിരീകരിക്കുന്നുണ്ട്.
ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ എബോള പടരുന്നു. ഒരു വര്‍ഷത്തിനിടെ മൂവായിരത്തോളം പേര്‍ക്കാണ് എബോള വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തത്. വൈറസിനെ തുരത്തുന്നതിനായി സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
നോര്‍ത്ത് കിവു പ്രവിശ്യയിലാണ് രോഗം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. ഒരു വര്‍ഷത്തിനിടെ രണ്ടായിരത്തിലേറെ പേര്‍ മരിച്ചതായും മൂവായിരത്തോളം പേര്‍ക്ക് എബോള വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്‌തതായും ലോകാരോഗ്യ സംഘടന അറിയിച്ചു. ഇതിൽ 2,899 എണ്ണം സ്ഥിരീകരിച്ചതും 105 എണ്ണം രോഗസാധ്യതയുള്ളതുമാണ്.
ആഫ്രിക്കയിലെ മാനവരാശിക്ക് ഭീഷണിയാകും വിധം എബോള പടരുകയാണെന്നും ഇതിനെ ചെറുക്കാന്‍ രാജ്യാന്തര സമൂഹം ഇടപെടണമെന്നും ലോകാരോഗ്യ സംഘടന അഭ്യര്‍ഥിച്ചു. ആഴ്‌ചയില്‍ ശരാശരി 80 പേര്‍ക്കു വീതം പുതുതായി രോഗം സ്‌ഥിരീകരിക്കുന്നുണ്ട്. എന്നാല്‍ എബോള ചികിത്സിച്ച് മാറ്റുന്നതിനായി സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
പടിഞ്ഞാറന്‍ ആഫ്രിക്കയിലാണ് എബോള ഏറ്റവുമധികം നാശം വിതച്ചിരിക്കുന്നത്. 2013 മുതല്‍ 2016 വരെ ഇവിടെ 11,000 ത്തിലേറെപ്പേര്‍ എബോള ബാധിച്ചു മരിച്ചതായാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്.