അമേരിക്കയുമായി ഇനി ഒരു ചര്‍ച്ചക്കും തയ്യാറല്ലെന്ന് ഇറാന്‍

സൌദിയിലെ എണ്ണപ്ലാന്‍റുള്‍ക്കു നേരെയുണ്ടായ ആക്രമണത്തിന്‍റെ പേരില്‍ ഇറാനും അമേരിക്കയും കൊമ്പുകോര്‍ക്കുന്ന സാഹചര്യത്തിലാണ് ഖംനാഇയുടെ പ്രതികരണം

Update: 2019-09-18 02:54 GMT

അമേരിക്കയുമായി ഒരു ചര്‍ച്ചക്കും ഇറാനില്ലെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖംനാഈ. സൌദിയിലെ എണ്ണപ്ലാന്‍റുള്‍ക്കു നേരെയുണ്ടായ ആക്രമണത്തിന്‍റെ പേരില്‍ ഇറാനും അമേരിക്കയും കൊമ്പുകോര്‍ക്കുന്ന സാഹചര്യത്തിലാണ് ഖംനാഇയുടെ പ്രതികരണം. 2015-ലുണ്ടാക്കിയ ആണവ കരാറിലേക്ക് അമേരിക്ക മടങ്ങുകയാണ് വേണ്ടതെന്നും അതിനു ശേഷമേ ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് പ്രസക്തിയുള്ളൂവെന്ന് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖംനാഈ പറഞ്ഞു.

ഈ മാസം അവസാനം ന്യൂയോര്‍ക്കില്‍ നടക്കുന്ന യു.എന്‍ പൊതുസഭയില്‍ വച്ച് ഇറാന്‍ പ്രസിഡന്‍റ് ഹസന്‍ റൂഹാനിയുമായി കൂടിക്കാഴ്ചയുണ്ടായേക്കാമെന്ന് ഡോണള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. അതുണ്ടാകില്ലെന്ന സൂചനയാണ് ഖംനാഈ നല്‍കുന്നത്. സൌദിയിലെ എണ്ണപ്ലാന്‍റുള്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ ഇറാനെ കുറ്റപ്പെടുത്തുന്ന സമീപനമാണ് അമേരിക്ക സ്വീകരിക്കുന്നത്. ഇറാനെതിരെ യു.എസ് സംവിധാനങ്ങൾ സർവ സജ്ജമാണെന്നും സൌദി ആവശ്യപ്പെട്ടാല്‍ ആക്രമണത്തിന് അമേരിക്ക തയ്യറാണെന്നും ട്രംപ് പറഞ്ഞിരുന്നു. ഈ പശ്ചാത്തലത്തിലാണ് യു.എസിനെതിരെ ഇറാന്‍ നിലപാട് കടുപ്പിക്കുന്നത്.

Tags:    

Similar News