തബ്രിസ് അന്‍സാരി ആൾക്കൂട്ട കൊലപാതക കേസ്; പ്രതികൾക്കെതിരെ വീണ്ടും കൊല കുറ്റം ചുമത്തി
ഹൃദയസ്തംഭനമാണ് മരണകാരണമെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം കുറ്റം നരഹത്യയാക്കി കുറച്ചിരുന്നു. നടപടി വിവാദമായതോടെയാണ് നീക്കം.
ജാര്‍ഖണ്ഡിലെ ധട്കിഡില്‍ ജൂണ്‍ 17നാണ് ബൈക്ക് മോഷ്ടിച്ചെന്ന് ആരോപിച്ച് ഗ്രാമവാസികള്‍ തബ്രിസ് അന്‍സാരിയെ പിടികൂടിയത്. മരത്തില്‍ കെട്ടിയിട്ട് ജയ്ശ്രീറാം, ജയ് ഹനുമാന്‍ വിളികള്‍ ആവര്‍ത്തിക്കാന്‍ ആവശ്യപ്പെട്ടു. ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. മരണാസന്നനായതോടെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്‍സാരി 22ന് മരിച്ചു.
ഇക്കാര്യം പരിശോധിക്കാന്‍ നിയോഗിച്ചമെഡിക്കല്‍ സംഘം മരണകാരണം ഹൃദയഘാതമാണെന്നാണ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയത്. ഇതോടെ കേസിലെ 11 പ്രതികള്‍ക്കെതിരെ കൊലക്കുറ്റത്തിന് പകരം കൊലപാതകത്തിന് തുല്യമല്ലാത്ത കുറ്റകരമായ നരഹത്യ ചുമത്തി. പ്രതിഷേധം ശക്തമായതോടെയാണ് ആണ് പ്രതികൾക്കെതിരെ വീണ്ടും കൊലക്കുറ്റം ചുമത്തിയത്.
മരണകാരണം സംബന്ധിച്ച ആരോപണങ്ങൾ ശക്തമായതിനെ തുടർന്ന് രണ്ട് തവണ തബ്രിസ് അൻസാരി യെ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കിയിരുന്നു. മാരകമായ മുറിവുകളും ഒടിവുകളുമാണ് ആണ് ഹൃദയസ്തംഭനത്തിലേക്ക് നയിച്ചതെന്ന് രണ്ടാമത്തെ പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
രണ്ട് റിപ്പോർട്ടുകളും താരതമ്യം ചെയ്താണ് പോലീസിന്റ ഇപ്പോഴത്തെ നടപടി. ഈ മാസം പത്തിനാണ് പ്രതികൾക്കെതിരെ കൊലക്കുറ്റത്തിന് പകരം നരഹത്യ ചുമത്തിയത്.