ഇറാനില്‍ സ്ത്രീകള്‍ക്കും ഫുട്ബോള്‍ കാണാന്‍ അവസരമൊരുക്കാനായി ഫിഫ പ്രസിഡന്‍റ്
ഇറാനില്‍ ഫുട്ബോൾ മത്സരം കാണാനെത്തിയ യുവതി അറസ്റ്റിലായതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ലോകവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് ഫിഫ പ്രസിഡന്‍റ് ഇന്‍ഫാന്റിനോയുടെ പ്രതികരണം
ഇറാനില്‍ സ്ത്രീകള്‍ക്കും ഫുട്ബോള്‍ കാണാന്‍ അവസരമൊരുക്കാനായി ഫിഫ പ്രസിഡന്‍റ് ഇന്‍ഫാന്റിനോ ഫുട്ബോള്‍ ഗവേണിങ് ബോഡി യോഗംവിളിച്ചു. ഇറാന്‍ ഫുട്ബോള്‍ ഫെഡറേഷനെ ബന്ധപ്പെട്ടതായും ഇന്‍ഫാന്‍റിനോ അറിയിച്ചു. സ്ത്രീകളെ സ്റ്റേഡിയത്തില്‍ പ്രവേശിപ്പിക്കാന്‍ ഇറാന്‍ തയ്യാറാകണമെന്നും ഇന്‍ഫാന്‍റിനോ പറഞ്ഞു. ഇറാനില്‍ ഫുട്ബോൾ മത്സരം കാണാനെത്തിയ യുവതി അറസ്റ്റിലായതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ലോകവ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെയാണ് ഫിഫ പ്രസിഡന്‍റ് ഇന്‍ഫാന്റിനോയുടെ പ്രതികരണം. ഒക്ടോബറിൽ നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾ സ്റ്റേഡിയത്തിലെത്തി കാണാനുള്ള അവസരം വനിതകൾക്കു കൂടി ഒരുക്കണമെന്ന് ഇറാൻ ഫുട്ബോൾ അസോസിയേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇന്‍ഫാന്റിനോ അറിയിച്ചു.
ഇതിനായി ഫിഫ യോഗം വിളിച്ചിട്ടുണ്ട്. സ്ത്രീകളെ മാറ്റി നിര്‍ത്തരുതെന്നാണ് ഫിഫയുടെ നിലപാട്. സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ ഇറാന്‍ തയ്യാറാകണമെന്നും ഇന്‍ഫാന്റിനോ പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലുണ്ട്. രാജ്യനിയമവുമായി ബന്ധപ്പെട്ട വിഷയമായതു കൊണ്ട് തന്നെ ഇക്കാര്യത്തിൽ അവസാന വാക്ക് പറയാൻ ഫിഫക്ക് സാധിക്കില്ല.എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തി ല്‍ ഇസ്‌റ്റെഗ്ലാല്‍-അല്‍ ഐൻ മത്സരം കാണാന്‍ എത്തിയ സഹര്‍ എന്ന യുവതി അറസ്റ്റിലാവുകയും ജയില്‍ശിക്ഷക്ക് വിധിക്കപ്പെട്ടതിനെ തുടര്‍ന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. ഇറാന്‍ ഫുട്ബോള്‍ താരങ്ങള്‍ വരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.