ലെബനാനില്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കും വിലക്കയറ്റത്തിനുമെതിരെ പ്രക്ഷോഭം
സാമ്പത്തിക പ്രതിസന്ധിക്കൊപ്പം സര്‍ക്കാര്‍ സംവിധാനം അഴിമതിയില്‍ മുങ്ങിക്കുളിച്ചതായ വാര്‍ത്തകള്‍ കൂടി പുറത്തുവന്നതോടെയാണ് ജനരോഷം അണപൊട്ടിയത്.
ലെബനാനില്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിക്കും വിലക്കയറ്റത്തിനും പരിഹാരമാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭം. തലസ്ഥാനമായ ബെയ്റൂത്തില്‍ തെരുവിലിറങ്ങിയ ജനക്കൂട്ടം റോഡില്‍ ടയറുകള്‍ കത്തിച്ചും കല്ലുകള്‍ കൂട്ടിയിട്ടും മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെടുത്തി. ലെബനൻ തലസ്ഥാന നഗരത്തിലുടനീളമുള്ള റോഡുകൾ തടഞ്ഞു.
സാമ്പത്തിക പ്രതിസന്ധിക്കൊപ്പം സര്‍ക്കാര്‍ സംവിധാനം അഴിമതിയില്‍ മുങ്ങിക്കുളിച്ചതായ വാര്‍ത്തകള്‍ കൂടി പുറത്തുവന്നതോടെയാണ് ജനരോഷം അണപൊട്ടിയത്. സാമ്പത്തിക പ്രതിസന്ധിയില്‍ രാജ്യം പിന്നോട്ടടിക്കുമ്പോള്‍ കറൻസിയുടെ മൂല്യത്തകർച്ചയും പ്രതിഷേധക്കാരെ ചൊടിപ്പിച്ചു. ഞായറാഴ്ച ബെയ്‌റൂട്ടിലെ സെൻട്രൽ രക്തസാക്ഷി സ്‌ക്വയറിൽ പ്രകടനക്കാർ ഒത്തുകൂടി. സർക്കാർ ആസ്ഥാനത്തിനടുത്തുള്ള ഒരു പ്രധാന റോഡിലൂടെ നൂറുകണക്കിന് പേരാണ് മാർച്ചിന് അണിനിരന്നത്.
രാഷ്ട്രീയ പ്രമാണിമാരും അവരുടെ അടിത്തറയും തമ്മിലുള്ള വർദ്ധിച്ചുവരുന്ന ഭിന്നതയ്ക്കുള്ള പ്രതികരണമാണ് പ്രതിഷേധമെന്ന് ബെയ്‌റൂട്ടിലെ കാർനെഗീ മിഡിൽ ഈസ്റ്റ് സെന്റർ ഡയറക്ടർ മഹാ യാഹ്യ പറഞ്ഞു. “ഞങ്ങൾക്ക് വളരെയധികം അനുഭവപ്പെടുന്ന ആശങ്കകളുടെ പ്രതിഫലനമാണിത്,” അവർ പറഞ്ഞു.