ബാഗ്ദാദിയെ വേട്ടയാടിയ നായയുടെ ചിത്രം ട്വീറ്റ് ചെയ്ത് ട്രംപ്
ബാഗ്ദാദിയെ പിന്തുടര്‍ന്ന് പിടികൂടി കൊലപ്പെടുത്തുന്നതില്‍ മികച്ച പങ്കുവഹിച്ച നായയാണിതെന്നും ട്രംപ് ട്വീറ്റില്‍ പറയുന്നു.
ഐ.എസ് നേതാവ് അബുബക്കർ അൽ ബാഗ്ദാദിയെ വേട്ടയാടിയ അമേരിക്കന്‍ സൈനിക നായയുടെ ചിത്രം ട്വീറ്റ് ചെയ്ത് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബാഗ്ദാദിയെ വേട്ടയാടി കൊലപ്പെടുത്തുന്നതിൽ മഹത്തായ പങ്കുവഹിച്ച അത്ഭുതകരമായ നായ എന്ന വിശേഷണത്തോടെയാണ് ട്രംപ് ചിത്രം ട്വീറ്റ് ചെയ്തത്. നായയുടെ ചിത്രം പങ്കുവെച്ചെങ്കിലും പേര് വെളിപ്പെടുത്താനാകില്ലെന്നും ട്രംപ് പറയുന്നു. ബാഗ്ദാദിയെ പിന്തുടര്‍ന്ന് പിടികൂടി കൊലപ്പെടുത്തുന്നതില്‍ മികച്ച പങ്കുവഹിച്ച നായയാണിതെന്നും ട്രംപ് ട്വീറ്റില്‍ പറയുന്നു.
സുരക്ഷാ കാരണങ്ങളാല്‍ നായയുടെ പേരോ ഫോട്ടോയോ പുറത്തുവിടില്ലെന്ന് പെന്റഗൺ തിങ്കളാഴ്ച അറിയിച്ചിരുന്നെങ്കിലും ട്രംപ് നായയുടെ ചിത്രം പുറത്തുവിടുകയായിരുന്നു. "നായ ഇപ്പോഴും ഓപ്പറേഷന്‍ തീയറ്ററിലാണ്, എപ്പോള്‍ പൂര്‍ണ ആരോഗ്യവാനായി ഡ്യൂട്ടിയിലേക്ക് മടങ്ങാന്‍ കഴിയുമെന്ന് അറിവില്ല. അതുകൊണ്ട് തന്നെ അതുവരെ ഫോട്ടോകളോ നായയുടെ പേരോ മറ്റോ പുറത്തുവിടാൻ ഉദ്ദേശ്യമില്ല," എന്നായിരുന്നു നേരത്തെ പ്രതിരോധ സെക്രട്ടറി മാർക്ക് എസ്പര്‍ പറഞ്ഞത്.
സിറിയയിലെ സൈനിക നീക്കത്തിനിടെ നായയാണ് ബഗ്ദാദിയെ ഒരു തുരങ്കത്തിലേക്ക് ഓടിച്ചുകയറ്റിയതെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇവിടെ വച്ച് മൂന്ന് മക്കൾക്കൊപ്പം ബഗ്ദാദി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നുവെന്നാണ് കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ ട്രംപ് വ്യക്തമാക്കിയത്. സ്ഫോടനത്തിൽ നായക്ക് പരിക്കേൽക്കുകയും ചെയ്തു.