സിൻജിയാങ് അടിച്ചമര്‍ത്തലിനെ സംബന്ധിച്ച രഹസ്യ രേഖകള്‍ ചോര്‍ന്നു
403 പേജുകളുള്ള രേഖകളിലൂടെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടത്തുന്ന അതിക്രമങ്ങളുടെ നേര്‍ക്കാഴ്ച്ചയാണ് പുറത്തു വന്നിരിക്കുന്നത്
സിൻജിയാങ് മേഖലയിലെ ന്യൂനപക്ഷങ്ങൾക്കെതിരായ വംശീയ അടിച്ചമർത്തലിനെ സംമ്പന്ധിച്ച് നിര്‍ണ്ണായക വിവരങ്ങളടങ്ങിയ രേഖകൾ പുറത്ത്. ചൈനയില്‍ അടിച്ചമര്‍ത്തപ്പെടുന്ന മുസ്‍ലിം ജനവിഭാഗത്തെ സംബന്ധിച്ച ഞെട്ടിക്കുന്ന വിശദാംശങ്ങളാണ് 400 പേജിലധികം വരുന്ന രേഖകളിലൂടെ പുറത്തു വന്നിരിക്കുന്നത്.
ചൈനയുടെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിൽ നിന്ന് തന്നെ ചോര്‍ന്ന സർക്കാർ പേപ്പറുകളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ന്യൂയോർക്ക് ടൈംസിന് ലഭിച്ച 403 പേജുകളുള്ള ഈ രേഖകള്‍. സിൻജിയാങ്ങിൽ തുടര്‍ന്നു കൊണ്ടിരിക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളേയും സംഘർഷങ്ങളേയും സമ്പന്ധിച്ച ആശങ്കാജനകമായ വിവരങ്ങളാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്.
അധികാരികൾ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ തടങ്കലിലടക്കപ്പെട്ട ദശലക്ഷക്കണക്കിന് ഉയിഗൂറുകളേയും, കസാക്കുകളേയും സംബന്ധിച്ച വിശദാംശങ്ങള്‍ പലതും ചോര്‍ന്ന രേഖകളിലുണ്ട്.
തടങ്കല്‍ ക്യാമ്പുകളെക്കുറിച്ചുള്ള അന്താരാഷ്ട്ര വിമർശനങ്ങളെ നിരസിച്ച കമ്മ്യൂണിസ്റ്റ് പാർട്ടി, ഇസ്‌ലാമിക തീവ്രവാദത്തിനെതിരെ പോരാടുന്നതിനായുള്ള ലഘു മാർഗ്ഗങ്ങളടങ്ങിയ തൊഴിൽ പരിശീലന കേന്ദ്രങ്ങളാണവയെന്നും തടങ്കല്‍ പാളയങ്ങളെ വിശേഷിപ്പിക്കുന്നുണ്ട്. പക്ഷേ, ഉദ്യോഗസ്ഥരുടെ വാക്കുകളിലും ഉത്തരവുകളിലും അടിച്ചമർത്തലിന്റെ നിർബന്ധിത സ്വഭാവം രേഖകൾ സ്ഥിരീകരിക്കുന്നുണ്ട്.
മാവോ കാലഘട്ടം മുതൽ ചൈനീസ് ഭരണകൂടം നടത്തുന്ന ഒട്ടും കരുണയില്ലാത്ത, ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ വരെ സംഭവിച്ചേക്കാവുന്ന അടിച്ചമര്‍ത്തലിനെ സംബന്ധിച്ച വ്യക്തമായ ചിത്രമാണ് ചോർന്ന രേഖകള്‍ നൽകുന്നത്. പാര്‍ട്ടി പ്രസിഡന്റ് സിൻജിൻപിങ്, 2014 ഏപ്രിലിൽ സിൻജിയാങ് സന്ദർശനത്തിനിടയിലും അതിനുശേഷവും ഉദ്യോഗസ്ഥരോട് സ്വകാര്യമായി നടത്തിയ ചര്‍ച്ചകളും നിരവധി പ്രസംഗങ്ങളുമാണ് അടിച്ചമർത്തലിന് അടിത്തറ ഒരുക്കിയത്.
വിദേശങ്ങളില്‍ നടന്ന തീവ്രവാദ ആക്രമണങ്ങളും അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ സൈനികരുടെ പിന്മാറ്റവുമാണ് കമ്മ്യൂണിസ്റ്റ് നേതൃത്വത്തിന്റെ ഭയം വർദ്ധിപ്പിച്ചതും അതിലൂടെ ന്യൂനപക്ഷങ്ങളെ അടിച്ചമർത്തലിന് പ്രേരിപ്പിച്ചതും.
സുരക്ഷയെക്കാൾ ഉയർന്ന സ്ഥാനം മനുഷ്യാവകാശങ്ങള്‍ക്ക് നല്‍കിയതാണ് ബ്രിട്ടനിലെ ആക്രമണങ്ങൾക്ക് ഹേതുവായതെന്നാണ് ചൈനീസ് അധികൃതരുടെ വാദം. കുപ്രസിദ്ധമായ സെപ്റ്റംബർ 11 ആക്രമണത്തിനുശേഷം അമേരിക്ക പ്രഖ്യാപിച്ച “ഭീകരതയ്‌ക്കെതിരായ യുദ്ധ” ത്തിന്റെ വശങ്ങൾ അനുകരിക്കാനാണ് ചൈനയുടെ ശ്രമം.
പുതിയ പാർട്ടി മേധാവിയായി 2016 ഓഗസ്റ്റിൽ ചിന്നിന്റെ നിയമനത്തിനു ശേഷമാണ് സിൻജിയാങ്ങിലെ തടങ്കൽപ്പാളയങ്ങൾ അതിവേഗം വികസിച്ചത്.
അടിച്ചമർത്തൽ വംശീയ സംഘർഷങ്ങൾ വർദ്ധിപ്പിക്കുമെന്നും സാമ്പത്തിക വളർച്ചയെ തടസ്സപ്പെടുത്തുമെന്നും ഭയന്ന പ്രാദേശിക ഉദ്യോഗസ്ഥരുടെ സംശയങ്ങളേയും അദ്ദേഹം നിഷ്കരുണം നേരിടുകയുണ്ടായി. ആയിരക്കണക്കിന് തടവുകാരെ ക്യാമ്പുകളിൽ നിന്ന് രഹസ്യമായി വിട്ടയച്ച ശേഷം ജയിലിലടച്ച ഒരു പ്രാദേശിക നേതാവ് ഉൾപ്പെടെ, തന്റെ വഴിയിൽ തടസസമായി നിൽക്കുന്നുവെന്ന് സംശയിക്കുന്ന ഉദ്യോഗസ്ഥരെ മുഴുവന്‍ തുടച്ചു നീക്കിക്കൊണ്ടാണ് ചിന്‍ ഇതിനോട് പ്രതികരിച്ചത്.
ചോർന്ന പേപ്പറുകള്‍ 24 രേഖകളായാണുള്ളത്. അവയിൽ ചിലത് തനിപ്പകർപ്പ് രേഖകളാണ്. ഷിജിന്പിങ്ങിന്റെയും മറ്റു ചില നേതാക്കളുടേയും പ്രസംഗങ്ങളാണ് അതിലെ 200 ഓളം പേജുകളില്‍ അടങ്ങിയിട്ടുള്ളത്.
150 പേജുകളിലധികം സിൻജിയാങ്ങിലെ ഉയിഗൂർ ജനതയുടെ മേലുള്ള നിരീക്ഷണങ്ങളേയും നിയന്ത്രണങ്ങളേയും സമ്പന്ധിച്ചുള്ള രേഖകളാണ്. ഇസ്ലാമിന്മേലുള്ള നിയന്ത്രണങ്ങള്‍ ചൈനയുടെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനെക്കുറിച്ചും രേഖകളില്‍ പരാമര്‍ശമുണ്ട്.
എങ്ങനെയാണ് രേഖകൾ ചോര്‍ന്നതെന്ന് അവ്യക്തമാണെങ്കിലും ചോർച്ചയെക്കുറിച്ച് നേരത്തെ അറിഞ്ഞതിനേക്കാൾ വലിയ തോതിലുള്ള അതൃപ്തി പാർട്ടി സംവിധാനത്തിനുള്ളിൽ നില നില്‍ക്കുന്നുണ്ട്. ചൈനീസ് രാഷ്ട്രീയ പാര്‍ട്ടിയിലെ ഒരു അംഗമാണ് രേഖകള്‍ ചോര്‍ത്തിയിരിക്കുന്നത്.
ഈ രേഖകളിലെ ചില പ്രധാന പരാമര്‍ശങ്ങള്‍ തടവിലാക്കപ്പെട്ടവരുടെ മക്കളോട് എങ്ങനെ പെരുമാറണം എന്നതിനുള്ള മാര്‍ഗ്ഗ രേഖകളാണ്. സെമസ്റ്റര്‍ പരീക്ഷകൾക്ക് ശേഷം വേനലവധിക്കായി ചൈനയുടെ പടിഞ്ഞാറുള്ള(സിന്‍ജിയാങ് മേഖല) കുടുംബാംഗങ്ങളോടൊത്ത് കൂടിച്ചേരലിനും അവധി ആഘോഷങ്ങള്‍ക്കുമായി പുറപ്പെടാനൊരുങ്ങുകയാണ് വിദ്യാർത്ഥികൾ. പക്ഷെ, അവര്‍ കാണാനിരിക്കുന്ന മാതാപിതാക്കളോ ബന്ധുക്കളോ അയൽക്കാരോ അവരുടെ വീടുകളിലില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അവരെല്ലാം മുസ്ലീം ന്യൂനപക്ഷങ്ങളെ പാർപ്പിക്കുന്നതിനായി നിർമ്മിച്ച വിപുലമായ തടങ്കൽപ്പാളയങ്ങളില്‍ അടക്കപ്പെട്ടിരിക്കുകയാണ്.
ഇത്തരത്തില്‍ പരീക്ഷ കഴിഞ്ഞ് മടങ്ങിയെത്തുന്ന വിദ്യാർത്ഥികളെ നിശ്ശബ്ദരാക്കാനും പ്രാദേശിക ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന മാര്‍ഗ്ഗ രേഖകളാണ് ഉന്നത നേതൃത്വം നല്‍കിയിരിക്കുന്നതെന്ന് ഈ രേഖകളില്‍ പറയുന്നുണ്ട്. എന്റെ കുടുംബം എവിടെ? എന്ന് തുടങ്ങുന്ന അവരുടെ വേദനാജനകമായ ചോദ്യങ്ങളെപ്പോലും എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനുള്ള കൃത്യമായ ബ്യൂറോക്രാറ്റിക് നിര്‍ദ്ദേശങ്ങള്‍ വരെ അധികൃതര്‍ നല്‍കിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.
മധ്യേഷ്യയിലെ പാക്കിസ്ഥാന്‍-ചൈന-അഫ്ഗാനിസ്ഥാന്‍ അതിര്‍ത്തിയിലെ അതീവ തന്ത്രപ്രധാനമായ മേഖലയാണ് ഷിന്‍ജിയാങ്. അതീവ രഹസ്യമായി പല നയ രൂപീകരണങ്ങളും ഈ മേഖലയെ ലക്ഷ്യമാക്കി അധികൃതര്‍ നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ്. ഫലഫൂയിഷ്ടമായ ഈ മേഖലയില്‍ താമസിക്കുന്ന ഇരുപത്തിയഞ്ച് ദശലക്ഷം ജനങ്ങളില്‍ ഭൂരിഭാഗവും ന്യൂനപക്ഷ മുസ്ലിം ജനവിഭാഗങ്ങളാണ്. അതില്‍ തന്നെ തുർക്കി ഭാഷ സംസാരിക്കുന്ന ഉയിഗൂര്‍ വിഭാഗമാണ് വലുത്. വളരെക്കാലമായി വിവേചനവും സാംസ്കാരികവും മതപരവുമായ പ്രവർത്തനങ്ങളിൽ നിയന്ത്രണങ്ങളും ഇവര്‍ നേരിടുന്നുണ്ട്.