കശ്മീർ: ശക്തമായ പ്രസ്താവനയുമായി സ്വീഡൻ
ഉന്നത സ്വീഡിഷ് നേതൃത്വം ഇന്ത്യ സന്ദര്‍ശിക്കാനിരിക്കെയാണ് കശ്മീരിലെ നിയന്ത്രണങ്ങള്‍ എടുത്തകളയണമെന്ന വിദേശമന്ത്രിയുടെ പ്രസ്താവന
സ്വീഡിഷ് രാജാവും രാജ്ഞിയും മന്ത്രിമാരും ഇന്ത്യ സന്ദർശിക്കാനിരിക്കെ ജമ്മു കശ്മീർ വിഷയത്തിൽ നിലപാട് വ്യക്തമാക്കി സ്വീഡൻ. കശ്മീരിനു മേൽ ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളെല്ലാം എടുത്തുമാറ്റണമെന്നും പ്രശ്‌നപരിഹാര ചർച്ചകളിൽ കശ്മീരി ജനതയെക്കൂടി ഉൾപ്പെടുത്തണമെന്നുമാണ് സ്വീഡിഷ് പാർലമെന്റായ റിക്‌സ്ഡാഗിൽ വിദേശമന്ത്രി ആനി ലിൻഡെ ആവശ്യപ്പെട്ടിരിക്കുന്നത്. ഡിംസബർ ഒന്ന് മുതൽ ആറ് വരെ നീളുന്ന ഇന്ത്യാസന്ദർശനത്തിൽ ആനി ലിൻഡെയും രാജദമ്പതികളെ അനുഗമിക്കുന്നുണ്ട്.
'മനുഷ്യാവകാശങ്ങൾ മാനിക്കേണ്ടതിന്റെ ആവശ്യകത നമ്മൾ ഊന്നിപ്പറയുന്നു. കശ്മീരിൽ സ്ഥിതിഗതികൾ രൂക്ഷമാക്കുന്ന നടപടികൾ ഒഴിവാക്കേണ്ടതാണ്. ഇതുമായി ബന്ധപ്പെട്ട ദീർഘകാലാടിസ്ഥാനത്തിലുള്ള രാഷ്ട്രീയ പരിഹാരത്തിൽ കശ്മീരി ജനതയെക്കൂടി ഉൾപ്പെടുത്തണം. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഭാഷണം പ്രധാനമാണ്. ജമ്മു കശ്മീരിനു മേൽ ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ എടുത്തുമാറ്റാൻ സ്വീഡനും യൂറോപ്യൻ യൂണിയനും ഇന്ത്യയോട് ആവശ്യപ്പെടുകയാണ്. സ്വതന്ത്ര സഞ്ചാരവും ആശവനിമയവും പുനഃസ്ഥാപിക്കപ്പെടുക എന്നത് പ്രധാനമാണ്.'
എന്നാണ് വിദേശമന്ത്രി ഒരു ചോദ്യത്തിന് മറുപടിയായി പാർലമെന്റിൽ നടത്തിയ പ്രസ്താവന.
കേന്ദ്ര സർക്കാർ കശ്മീരിന്റെ പ്രത്യേകാവകാശങ്ങൾ എടുത്തുകളഞ്ഞതിനു തൊട്ടുപിന്നാലെ ആഗസ്റ്റ് പത്തിന് സ്വീഡൻ ആശങ്ക രേഖപ്പെടുത്തിയിരുന്നു.
ഗവേഷണ, പ്രതിരോധ, സമുദ്രഗതാഗത മേഖലയിൽ ഇന്ത്യയുമായുള്ള സഹകരണം ശക്തമാക്കുന്നതിനുള്ള ചർച്ചകൾക്കായാണ് സ്വീഡനിലെ രാജാവും രാജ്ഞിയും ഉന്നത രാഷ്ട്രീയ വ്യക്തിത്വങ്ങളും ഇന്ത്യ സന്ദർശിക്കുന്നത്. സ്വീഡനിലെ വ്യവസായപ്രമുഖരും ഇവർക്കൊപ്പം എത്തുന്നുണ്ട്. 3..37 ഡോളറിന്റെ ഉഭയകക്ഷി വ്യാപാരത്തിനുള്ള കരാറും ഈ സന്ദർശനത്തിനിടെ ഒപ്പുവെച്ചേക്കും.
ഡൽഹിയിലും മുംബൈയിലും ഔദ്യോഗിക ചർച്ചകളിൽ പങ്കെടുക്കുന്ന സ്വീഡിഷ് നേതൃത്വം ഹരിദ്വാറിലും ഋഷികേഷിലും ഗംഗാനദി സന്ദർശിക്കും. ഉത്തരാഖണ്ഡിലെ ജിം കോർബെറ്റ് നാഷണൽ പാർക്കിലും ഇവർ സന്ദർശം നടത്തും.