ഉയിഗൂര്‍ ബില്ല് പാസാക്കി യു.എസ് കോണ്‍ഗ്രസ്; ചൈനക്ക് പ്രതിഷേധം
ചൈനയിലെ ആയിരത്തിലധികം ഉയിഗൂറുകളെയും മറ്റ് മുസ്‍ലിം വംശീയ ന്യൂനപക്ഷങ്ങളെയും കൂട്ടത്തോടെ തടവിലാക്കിയതിനെതിരെ അമേരിക്ക നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശിക്കുന്നതാണ് നിയമം.
പത്തു ലക്ഷത്തിലധികം മുസ്‌ലിംകളെ അന്യായ തടവുകളിലാക്കിയതിനെതിരെ ട്രംപ് ഭരണകൂടം പ്രതികരിക്കണമെന്നാവശ്യപ്പെട്ടുള്ള ബില്ല് യു.എസ് പ്രതിനിധി സഭയില്‍ അവതരിപ്പിച്ചു. ഉയിഗുറുകള്‍ക്കെതിരായ അതിക്രമത്തിനെതിരെ ഉയിഗുര്‍ ആക്ട് 2019 എന്ന ബില്ലാണ് അവതരിപ്പിച്ചത്. ചൈനയിലെ ആയിരത്തിലധികം ഉയിഗൂറുകളെയും മറ്റ് മുസ്‍ലിം വംശീയ ന്യൂനപക്ഷങ്ങളെയും കൂട്ടത്തോടെ തടവിലാക്കിയതിനെതിരെ അമേരിക്ക നടപടി സ്വീകരിക്കണമെന്ന് നിർദ്ദേശിക്കുന്നതാണ് നിയമം.
ഒരു ദശലക്ഷത്തിലധികം ഉയിഗൂറുകളെയും മറ്റ് മുസ്ലിം വംശജരെയും തടവിലിടൽ, അമേരിക്കൻ പൗരന്മാർക്കും അമേരിക്കൻ മണ്ണിൽ നിയമപരമായി സ്ഥിരതാമസമാക്കിയവരെയും ഭീഷണിപ്പെടുത്തൽ എന്നിവക്കെതിരായാണ് നിയമം. ഉയ്ഗൂറുകൾക്കെതിരെ ചൈന സ്വീകരിച്ച പ്രവർത്തികളുടെ റിപ്പോർട്ടുകൾ തയ്യാറാക്കാൻ ബിൽ വിവിധ യു.എസ് സർക്കാർ സ്ഥാപനങ്ങളോട് നിർദ്ദേശിക്കുന്നു. 407 പേരുടെ പിന്തുണയോടെ പാസാ ബില്ലിന് സെനറ്റില്‍ കൂടി അംഗീകാരം ലഭിച്ചാലേ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അടുത്തെത്തുകയുള്ളൂ. ട്രംപ് ബില്ലില്‍ ഒപ്പുവയ്ക്കുമോ വീറ്റോ ചെയ്യുമോയെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടില്ല.
‘തീവ്രവാദം ഇല്ലാതാക്കാനുള്ള ചൈനയുടെ ശ്രമത്തെ ഇല്ലാതാക്കുന്നതാണ്’ ബില്ലെന്ന് ചൈന പ്രതികരിച്ചു. ചൈനയുടെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ടെന്നും ഉടനെ യു.എസ് തെറ്റ് തിരുത്തണമെന്ന് ഞങ്ങള്‍ അഭ്യര്‍ഥിക്കുകയാണെന്നും ചൈന പ്രതികരിച്ചു.