ഹാര്‍വാര്‍ഡ്, ഓക്‌സ്‌ഫോര്‍ഡ്, എം.ഐ.ടി... ; ഇന്ത്യയിലെ പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി അന്തര്‍ ദേശീയ സര്‍വകലാശാലകള്‍

പോലീസ് ആക്രമണത്തില്‍ തങ്ങള്‍ ശക്തമായി അപലപിക്കുന്നുവെന്നും തുറന്ന കത്തിലൂടെ വിദ്യാര്‍ഥികള്‍ വ്യക്തമാക്കി

Update: 2019-12-17 10:25 GMT

പൗരത്വ ഭേദഗതി നിയമത്തിനെതിരായി ഇന്ത്യയില്‍ നടക്കുന്ന വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഓക്‌സഫോര്‍ഡ്, ഹാര്‍വാര്‍ഡ്, എം.ഐ.ടി അടക്കമുള്ള പ്രശസ്ത സര്‍വകലാശാലകളിലെ വിദ്യാര്‍ത്ഥികളും. പോലീസ് നടപടിയെ അപലപിച്ച് ഹാര്‍വാഡിലെ നൂറോളം വിദ്യാര്‍ഥികള്‍ ഒപ്പിട്ട തുറന്ന കത്ത് പുറത്ത് വിട്ടു.

Advertising
Advertising

പോലീസ് അതിക്രമങ്ങള്‍ക്കിരയായ ജാമിയ മിലിയ സര്‍വ്വകലാശാലയിലെയും അലിഗഢിലെയും വിദ്യാര്‍ഥികള്‍ക്കാണ് ഹാർവാഡിലെ വിദ്യാർഥികൾ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. പ്രതിഷേധവും അഭിപ്രായ ഭിന്നതയും ജനാധിപത്യത്തിന് അത്യന്താപേക്ഷിതമാണെന്നും അവര്‍ പിന്തുണ പ്രഖ്യാപിച്ച് കൊണ്ടുള്ള കത്തില്‍ പറയുന്നു. വിദ്യാര്‍ഥികള്‍ക്കുനേരെ ലാത്തിയും കണ്ണീര്‍വാതകവും ഉപയോഗിച്ചു കൊണ്ടുള്ള പോലീസ് ആക്രമണത്തില്‍ തങ്ങള്‍ ശക്തമായി അപലപിക്കുന്നുവെന്നും തുറന്ന കത്തിലൂടെ വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.

ഓക്‌സ്‌ഫോര്‍ഡിലെ വിദ്യാര്‍ത്ഥികള്‍ ലണ്ടനിലെ ഇന്ത്യന്‍ ഹൗസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. പ്രതിഷേധിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ അവകാശമാണ് പൊലീസിനെ ഉപയോഗിച്ച തകര്‍ക്കാന്‍ ശ്രമിച്ചതെന്ന് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. നീതികെട്ടതും ഭരണഘടനാവിരുദ്ധവുമായ നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ക്ക് എല്ലാത്തരം പിന്തുണയും പ്രഖ്യാപിക്കുന്നുവെന്നും നിയമം പിന്‍വലിക്കണമെന്നും ഓക്‌സ്‌ഫോര്‍ഡ് വിദ്യാര്‍ത്ഥികള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ജനാധിപത്യ രാജ്യത്തിന്റെ ഭരണഘടനാ തത്വങ്ങള്‍ തകര്‍ക്കുന്ന നടപടിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന അതിക്രമങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത് എന്ന് കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ പ്രക്ഷോഭകാരികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മാര്‍ച്ചും യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിക്കുന്നുണ്ട്.

എം.ഐ.ടിയിലെ വിദ്യാര്‍ത്ഥികള്‍ മൗനപ്രതിഷേധ മാര്‍ച്ചാണ് സംഘടിപ്പിച്ചത്. ഹാപ്പി ക്രിസ്മസ്, ഹാപ്പി ന്യൂ ഇയര്‍ എന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ മാര്‍ച്ച്.

Tags:    

Similar News