ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം പാസായി
ഏഴു മണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കു ശേഷമാണ് പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് നടന്നത്. ഇതോടെ ഇംപീച് ചെയ്യപ്പെടുന്ന അമേരിക്കയുടെ മൂന്നാമത്തെ പ്രസിഡന്റായി ട്രംപ്
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം അമേരിക്കൻ ജനപ്രതിനിധി സഭ പാസ്സാക്കി. ഏഴു മണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കു ശേഷമാണ് പ്രമേയത്തിന്മേലുള്ള വോട്ടെടുപ്പ് നടന്നത്. ഇതോടെ ഇംപീച് ചെയ്യപ്പെടുന്ന അമേരിക്കയുടെ മൂന്നാമത്തെ പ്രസിഡന്റായി ട്രംപ്. ജനപ്രതിനിധി സഭ പാസ്സാക്കിയെങ്കിലും ട്രംപ് അനുകൂലികൾക്ക് ഭൂരിപക്ഷമുള്ള സെനറ്റിൽ ഇംപീച്ച്മെന്റ് പ്രമേയം പരാജയപ്പെടാനാണ് സാധ്യത.
ആന്‍ഡ്ര്യൂ ജോണ്‍സണും ബില്‍ ക്ലിന്റണും ശേഷം ജനപ്രതിനിധി സഭ ഇംപീച്ച് ചെയ്യുന്ന മൂന്നാമത്തെ പ്രസിഡന്റായി ഡോണാള്‍ഡ് ട്രംപ് മാറുകയാണ്. രണ്ട് കുറ്റങ്ങളാണ് ട്രംപിനെതിരെ ജനപ്രതിനിധി സഭ അംഗീകരിച്ചത്. അധികാര ദുര്‍വിനിയോഗം നടത്തല്‍, പാര്‍ലമെന്റ് അധികാരത്തിന്മേല്‍ കൈകടത്തല്‍ എന്നീ കുറ്റങ്ങള്‍ വോട്ടെടുപ്പിലൂടെ സഭ അംഗീകരിച്ചു. മണിക്കൂറുകള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കു ശേഷമാണ് വോട്ടെടുപ്പ് നടന്നത്.
ഇംപീച്മെന്റ് രാഷ്ട്രീയ വേട്ടയാണെന്ന് പ്രതികരിച്ച ട്രംപ് മുമ്പോരു പ്രസിഡന്റിനും ലഭിക്കാത്ത സ്വീകാര്യത ജനങ്ങള്‍ക്കു ലഭിക്കുന്നതിലുള്ള അസൂയയാണ് ശത്രുക്കള്‍ക്കെന്നും പറഞ്ഞു. ജോ ബൈഡനും മകനുമെതിരെ വ്യാജ കേസുണ്ടാക്കാന്‍ യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദിമിര്‍ സെലന്‍സ്കിയോട് ട്രംപ് ആവശ്യപ്പെട്ടു എന്നാണ് ട്രംപിനെതിരെ ഇംപീച്മെന്റ് നടപടികളിലേക്ക് നയിച്ച പരാതി. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ മുഖ്യ എതിരാളി കൂടിയാണ് ജോ ബൈഡന്‍. ഇംപീച്മെന്റ് പ്രമേയത്തില്‍ ഇനി സെനറ്റില്‍ വിചാരണ നടക്കും. സെനറ്റില്‍ ഭൂരിപക്ഷം ട്രംപ് അനുകൂലികളായ റിപബ്ലിക്കന്‍സിനാണ്. അടുത്ത മാസമാകും സെനറ്റിലെ ഇംപീച്മെന്റ് നടപടികള്‍.