മലേഷ്യയിലേക്ക് യാത്ര പോകണോ? ഇന്ത്യക്കാര്‍ക്ക് വിസ വേണ്ട!
മലേഷ്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് 2020 ല്‍ വിസാ പ്രശ്നങ്ങളില്ലാതെ യാത്രക്ക് ധൈര്യമായി ഒരുങ്ങാന്‍ കഴിയുക.
വിദേശ രാജ്യങ്ങളിലേക്ക് വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നവര്‍ നേരിടുന്ന ഏറ്റവും വലിയ കടമ്പകളിലൊന്നാണ് വിസ അംഗീകാരം. വിസ ലഭിക്കാത്തതു മൂലം അവസാന നിമിഷം യാത്ര വേണ്ടെന്ന് വയ്ക്കുന്നവര്‍ കുറച്ചൊന്നുമല്ല. എന്നാൽ അടുത്ത ഒരു വർഷത്തേക്ക് എങ്കിലും നിങ്ങൾക്ക് വിസ പ്രശ്‌നങ്ങളില്ലാതെ സന്ദര്‍ശിക്കാന്‍ പറ്റിയ ഒരു രാജ്യമുണ്ട്. മലേഷ്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് 2020 ല്‍ വിസാ പ്രശ്നങ്ങളില്ലാതെ യാത്രക്ക് ധൈര്യമായി ഒരുങ്ങാന്‍ കഴിയുക.
ഇലക്ട്രോണിക് ട്രാവൽ രജിസ്ട്രേഷന്‍ ആന്‍ഡ് ഇൻഫർമേഷൻ സംവിധാനം ഉപയോഗിച്ച് ഇന്ത്യ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് 15 ദിവസം വരെ മലേഷ്യ സന്ദർശിക്കാൻ കഴിയും. സ്വന്തമായോ ട്രാവല്‍ ഏജന്‍സികള്‍ വഴിയോ ഇത്തരത്തില്‍ മലേഷ്യയിലേക്ക് യാത്ര ചെയ്യാം. പക്ഷേ മലേഷ്യയിലേക്കുള്ള പ്രവേശനവും മടക്കവും അംഗീകൃത വിമാനത്താവളങ്ങളിലൂടെയോ എൻട്രി പോയിന്റുകളിലൂടെയോ മാത്രമേ നടക്കൂ. വിനോദസഞ്ചാരികളാണ് ഇക്കാര്യം ശ്രദ്ധിക്കേണ്ടത്. കൂടാതെ വിനോദസഞ്ചാരികൾ ചെലവുകൾക്ക് മതിയായ പണത്തിന്റെ തെളിവ് ഹാജരാക്കേണ്ടതുണ്ട്. ഇതിനൊപ്പം മലേഷ്യയിലെ അവരുടെ യാത്രാ പദ്ധതികളും നല്‍കണം. മലേഷ്യയിലേക്കുള്ള യാത്രാ ടിക്കറ്റിനൊപ്പം നിശ്ചിത കാലാവധിക്ക് ശേഷമുള്ള മടക്ക ടിക്കറ്റും കയ്യില്‍ കരുതണം. രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി മൂന്ന് മാസത്തിനുള്ളിലാണ് സഞ്ചാരികൾക്ക് മലേഷ്യ സന്ദർശിക്കാൻ കഴിയുക. വിസയില്ലാതെ ഇത്തരത്തില്‍ എത്തുന്ന സഞ്ചാരികൾക്ക് 15 ദിവസം എന്ന താമസ കാലാവധി നീട്ടാൻ കഴിയില്ല. കൂടാതെ ഇമിഗ്രേഷൻ റെഗുലേഷൻ 1963 പ്രകാരം മറ്റ് പാസുകൾക്ക് അപേക്ഷിക്കാനും കഴിയില്ല. അതേസമയം രജിഷ്ട്രേഷന്‍ മുന്‍കൂട്ടി ഓണ്‍ലൈനില്‍ ചെയ്തതിന് അപ്രൂവല്‍ വാങ്ങണം. ആ പ്രിന്‍റ് ഔട്ടുമായിട്ടാണ് യാത്രക്ക് തയ്യാറാകേണ്ടത്.
ടൂറിസം രംഗത്ത് വന്‍ കുതിപ്പ് ലക്ഷ്യമിട്ടാണ് മലേഷ്യ ഈ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രണ്ട് രാജ്യങ്ങളായ ഇന്ത്യയേയും ചൈനയേയും ഈ പദ്ധതിയിലേക്ക് തിരഞ്ഞെടുത്തതും മലേഷ്യയിലേക്ക് ലക്ഷക്കണക്കിന് സഞ്ചാരികള്‍ എത്തുമെന്ന കണക്കുകൂട്ടലില്‍ നിന്നാണ്. വിസിറ്റ് മലേഷ്യ 2020 പദ്ധതിയിലൂടെ മൂന്നു കോടി അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകർഷിക്കുകയാണ് മലേഷ്യ ലക്ഷ്യമിടുന്നത്.