ബഗ്ദാദ് വിമാനത്താവളത്തില്‍ അമേരിക്കയുടെ വ്യോമാക്രമണം; ഇറാന്‍ കമാന്‍ഡര്‍ അടക്കമുള്ള സൈനിക ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ കാസിം സുലൈമാനി കൊല്ലപ്പെട്ടു. അമേരിക്കയ്ക്ക് ഉടന്‍ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രതികരിച്ചു

Update: 2020-01-03 04:22 GMT

ഇറാഖിലെ ബഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അമേരിക്കയുടെ വ്യോമാക്രമണം. ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ കാസിം സുലൈമാനി കൊല്ലപ്പെട്ടു. അമേരിക്കയ്ക്ക് ഉടന്‍ തിരിച്ചടി നല്‍കുമെന്ന് ഇറാന്‍ പ്രതികരിച്ചു.

ബഗ്ദാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയാണ് അമേരിക്ക റോക്കറ്റാക്രമണം നടത്തിയത്. ഇറാന്റെ റവല്യൂഷണറി ഗാര്‍ഡിന്റെ പ്രധാന വിഭാഗമായ ഖുദ്‌സ് ഫോഴ്‌സിന്റെ തലവനാണ് കൊല്ലപ്പെട്ട കാസ്സെം സുലൈമാനി. ഇറാഖി കമാന്‍ഡര്‍ അബു മെഹ്ദി അല്‍ മുഹന്ദിസ് അടക്കം ഏഴ് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനത്താവളത്തിലേക്ക് പുറപ്പെട്ട ഇവര്‍ സഞ്ചരിച്ചിരുന്ന രണ്ട് കാറുകള്‍ പൂര്‍ണമായും തകര്‍ന്നു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരമാണ് ആക്രമണമെന്ന് വൈറ്റ് ഹൌസ് ട്വീറ്റ് ചെയ്തു.

Advertising
Advertising

ബഗ്ദാദിലെ യു.എസ് എംബസിക്ക് നേരെ കഴിഞ്ഞ ദിവസം യു.എസ് വിരുദ്ധ പ്രക്ഷോഭകര്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് പിന്നില്‍ ഇറാനാണെന്ന് ട്രംപ് ആരോപിച്ചതിന് പിറകെയാണ് ആക്രമണം. ഖുദ്‌സ് സേന ഭീകരസംഘടനയാണെന്ന് കുറ്റപ്പെടുത്തിയ പെന്‍റഗണ്‍, വിദേശത്ത് വസിക്കുന്ന യു.എസ് പൌരന്‍മാരുടെ സുരക്ഷ ഉറപ്പാക്കാനാണ് ആക്രമണമെന്ന് അവകാശപ്പെട്ടു. അമേരിക്കയുടേത് അത്യന്തം അപകടകരവും അബദ്ധം നിറഞ്ഞതുമായ നടപടിയെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി പ്രതികരിച്ചു അമേരിക്കയുടെ നടപടി ഇറാനും ഇറാഖും തമ്മിലുള്ള ബന്ധം വഷളാക്കുമെന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്.ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനിയുടെ അധ്യക്ഷതയില്‍ അടിയന്തര സുരക്ഷാ സമിതി യോഗം ചേരും. യു.എന്‍ രക്ഷാസമിതി ഉടന്‍ ചേര്‍ന്ന് സാഹചര്യം വിലയിരുത്തും.

ബാഗ്ദാദിലെ യുഎസ് എംബസിക്കു നേരെ ചൊവ്വാഴ്ച ആക്രമണം നടന്നിരുന്നു. ചൊവ്വാഴ്ച നൂറുകണക്കിന് പ്രക്ഷോഭകരാണ് ഇറാഖിലെ അമേരിക്കന്‍ എംബസിയിലെത്തി അതിക്രമം കാണിച്ചത്. ജനാലകള്‍ തകര്‍ക്കുകയും കെട്ടിടത്തിന് തീ വയ്ക്കുകയും ചെയ്തു. ഇറാക്കിലെയും സിറിയയിലെയും അഞ്ച് വിമത കേന്ദ്രങ്ങളില്‍ അമേരിക്കന്‍ സേന വ്യോമാക്രമണം നടത്തിയതില്‍ പ്രതിഷേധിച്ചായിരുന്നു എംബസിക്കുനേരെ ആക്രമണം ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് ഇറാക്കിലെ അമേരിക്കന്‍ അംബസിഡറെയും നയതന്ത്ര ഉദ്യോഗസ്ഥരെയും കെട്ടിടത്തില്‍ നിന്ന് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു.ഇത്തരം ആക്രണങ്ങള്‍ക്ക് ഇറാന്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Tags:    

Similar News