'ട്രംപിന്റെ തല കൊണ്ടുവരുന്നവർക്ക് 5700 കോടി'
ഈ വാക്കുകൾ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടതിനു തൊട്ടുപിന്നാലെ പ്രസംഗത്തിന്റെ ബാക്കിഭാഗങ്ങളുടെ സംപ്രേഷണം നിർത്തിവെച്ചു.
തെഹ്‌റാൻ: ഇറാൻ സൈനിക മേധാവി ജനറൽ ഖാസിം സുലൈമാനിയെ വധിക്കാൻ ഉത്തരവിട്ട യു.എസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപിന്റെ തലയെടുക്കുന്നവർക്ക് 80 ദശലക്ഷം ഡോളർ (5760 കോടി രൂപ) സമ്മാനം നൽകുമെന്ന് പ്രഖ്യാപനം. ജനറൽ സുലൈമാനിയുടെ സംസ്‌കാരച്ചടങ്ങിനിടെ പ്രസംഗിച്ചയാളുടെ വാക്കുകൾ ഇറാൻ ഔദ്യോഗിക ടെലിവിഷൻ സംപ്രേഷണം ചെയ്തു. ഇത് ഇറാൻ ഭരണകൂടത്തിന്റെ അനുമതിയോടെയല്ലെന്നാണ് സൂചന.
സുലൈമാനിയുടെ സംസ്‌കാരച്ചടങ്ങിനിടെ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്യുന്നതിനിടെ ടെലിവിഷനിൽ പശ്ചാത്തല വിവരണം നടത്തുന്നയാളാണ് ട്രംപിനെ വധിക്കാൻ ആഹ്വാനം ചെയ്തത്.
'80 ദശലക്ഷമാളുകളാണ് ഇറാനിലുള്ളത്. ഓരോ ഇറാനിയും ഒരു ഡോളർ വീതം നൽകുകയാണെങ്കിൽ അത് 80 ദശലക്ഷമുണ്ടാകും. നമ്മുടെ വിപ്ലവനേതാവിനെ കൊലപ്പെടുത്താൻ ഉത്തരവിട്ട വ്യക്തിയുടെ തല കൊണ്ടുവരുന്നവർക്ക് ഇറാൻ ജനതയുടെ സമ്മാനമായി ഈ തുക നമുക്ക് നൽകാൻ കഴിയും. മഞ്ഞമുടിയുള്ള ഭ്രാന്തന്റെ തല കൊണ്ടുവരുന്ന ആർക്കും ഇറാൻ രാഷ്ട്രത്തിനു വേണ്ടി നമുക്ക് 80 ദശലക്ഷം ഡോളർ നൽകാം.'
എന്നായിരുന്നു വാക്കുകൾ. വൻ ശബ്ദഘോഷത്തോടെയാണ് ചടങ്ങിൽ പങ്കെടുത്ത ജനങ്ങൾ ഇതിനെ എതിരേറ്റത്.
അതേസമയം, ഈ വാക്കുകൾ ടെലിവിഷനിൽ പ്രത്യക്ഷപ്പെട്ടതിനു തൊട്ടുപിന്നാലെ പ്രസംഗത്തിന്റെ ബാക്കിഭാഗങ്ങളുടെ സംപ്രേഷണം നിർത്തിവെച്ചു. ഇറാൻ അധികൃതരുടെ ഇടപെടലിനെ തുടർന്നാണിത് എന്നാണ് സൂചന.