ബഗ്ദാദില്‍ വീണ്ടും റോക്കറ്റാക്രമണം; ആക്രമണത്തിന് പിന്നില്‍ ഇറാനെന്ന് സൂചന
ബഗ്ദാദിലെ സുരക്ഷാ മേഖലക്ക് സമീപമാണ് റോക്കറ്റ് ആക്രമണം ഉണ്ടായത്. യു.എസ് എംബസിക്ക് 100 മീറ്റര്‍ അടുത്തായി രണ്ട് റോക്കറ്റുകള്‍ പതിച്ചെന്ന് റിപ്പോര്‍ട്ടുകൾ
ബഗ്ദാദിൽ യു.എസ് എംബസിക്കു സമീപം വീണ്ടും റോക്കറ്റ് ആക്രമണം. ഇറാൻ സൈനിക കമാൻഡറുടെ വധത്തെ തുടർന്ന് രൂപപ്പെട്ട ഗൾഫ് സംഘർഷാവസ്ഥക്ക് അയവ് വന്നതിനിടെയാണ് ആക്രമണമുണ്ടായത്. അമേരിക്കയുടെ സുരക്ഷക്കു വേണ്ടിയാണ് ഖാസിം സുലൈമാനിയെ വധിച്ചതെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് യു.എൻ രക്ഷാസമിതിയെ അറിയിച്ചു. അതേസമയം ഇറാനിൽ സൈനികമായി ഇടപെടുന്നതിൽ നിന്ന് പ്രസിഡന്റ് ട്രംപിനെ വിലക്കുന്ന പ്രമേയം യു.എസ് പ്രതിനിധി സഭ ഇന്ന് പരിഗണിക്കും.
ഇറാൻ നടത്തിയ സൈനിക തിരിച്ചടിക്ക് തുടർ ആക്രമണം വേണ്ടതില്ലെന്ന് യു.എസ് തീരുമാനിച്ചതോടെയാണ് ഗൾഫ് മേഖലയിൽ രൂപപ്പെട്ട യുദ്ധസാഹചര്യം തൽക്കാലം മാറിയത്. ഇന്ന് വെളുപ്പിന് ബഗ്ദാദിലെ യു.എസ് എംബസിക്കു സമീപം മൂന്ന് കത്സൂയ റോക്കറ്റുകൾ പതിച്ചത് ആശങ്കക്കിടയാക്കി. ആളപായമില്ല. ഇറാഖിലെ തങ്ങളുടെ സൈനികരുടെ സുരക്ഷക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പെന്റഗൺ അറിയിച്ചു. യുദ്ധസാഹചര്യം മാറിയെങ്കിലും ഗൾഫിലേക്ക് കൂടുതൽ സൈനികരെ അയക്കാനുള്ള തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നും പെന്റഗൺ സൂചന നൽകി. അതേസമയം സംഘർഷം നയതന്ത്ര, രാഷ്ട്രീയ തലത്തിൽ പരിഹരിക്കണമെന്ന് ഗൾഫ് രാജ്യങ്ങൾ ആവശ്യപ്പെട്ടു. നിലവിലെ സംഘർഷം ലഘൂകരിക്കുന്നതിൽ മികച്ച നയതന്ത്ര ദൗത്യം നടത്താൻ സാധിച്ചതായി ഖത്തർ അറിയിച്ചു. തുടർ ആക്രമണം ഉണ്ടാകില്ലെന്ന ട്രംപിന്റെ പ്രഖ്യാപനം ഇറാൻ ജനതയിലും ആഹ്ലാദം പകർന്നു.
അബൂബക്കർ അൽ ബഗ്ദാദിക്കു പിന്നാലെ ഖാസിം സുലൈമാനിയെയും വധിക്കാൻ കഴിഞ്ഞത് യു.എസ് സുരക്ഷക്ക് വേണ്ടിയാണെന്ന വാദം റിപ്പബ്ലിക്കൻ പാർട്ടി പോലും പൂർണമായി ഉൾക്കൊള്ളുന്നില്ല എന്നത് ട്രംപിന് തിരിച്ചടിയായി. ഇറാൻ പ്രശ്നത്തിൽ സൈനികമായ ഇടപെടലിൽ നിന്ന് ട്രംപിനെ തടയുന്ന യുദ്ധാധികാര പ്രമേയവുമായി പ്രതിനിധി സഭ മുന്നോട്ടു പോവുകയാണ്. ട്രംപിന്റെ വിശദീകരണം ഒട്ടും യുക്തിസഹമല്ലെന്ന് സ്പീക്കർ നാൻസി ഫെലോസി കുറ്റപ്പെടുത്തി.