യുക്രൈൻ വിമാനം മിസൈലുപയോഗിച്ച് വീഴ്ത്തിയ സംഭവം; സൈനികരെ അറസ്റ്റ് ചെയ്തതായി ഇറാൻ
167 യാത്രക്കാരും ഒമ്പതു ജീവനക്കാരും അടക്കം വിമാനത്തിലുണ്ടായിരുന്ന 176 പേരും മരിച്ചിരുന്നു
യുക്രൈൻ വിമാനം മിസൈൽ പ്രയോഗിച്ച് വീഴ്ത്തിയ സംഭവത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തതായി ഇറാൻ. ടെഹ്റാനിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം നാലാം ദിവസത്തിലേക്ക് കടക്കവേയാണ് ഇറാന്റെ വെളിപ്പെടുത്തൽ. എന്നാൽ അറസ്റ്റിലായവരുടെ എണ്ണമോ പേരുവിവരങ്ങളോ പുറത്തുവിടാൻ ഇറാൻ തയാറായിട്ടില്ലെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
ടെഹ്റാനിൽ നിന്ന് യുക്രൈൻ തലസ്ഥാനമായ കീവിലേക്ക് പുറപ്പെട്ട യാത്രാവിമാനമാണ് മിനിറ്റുകൾക്കം തകർന്നുവീണത്. 167 യാത്രക്കാരും ഒമ്പതു ജീവനക്കാരും അടക്കം വിമാനത്തിലുണ്ടായിരുന്ന 176 പേരും മരിച്ചിരുന്നു. ഇറാന്റെ മിസൈലേറ്റാണ് വിമാനം വീണതെന്ന് ആദ്യം നിഷേധിച്ചിരുന്നെങ്കിലും പിന്നീട് ഇറാൻ കുറ്റസമ്മതം നടത്തി. വിമാനം മിസൈൽ പ്രയോഗിച്ച് വീഴ്ത്തിയ കാര്യം മറച്ചുവച്ചതിന് സർക്കാരിനെതിരെ എതിരെ ടെഹ്റാനിൽ ജനങ്ങളുടെ പ്രതിഷേധം ഉയരുകയായിരുന്നു.