ഇറാന്‍-ബ്രിട്ടന്‍ ബന്ധം കൂടുതല്‍ വഷളാവുന്നു; അബദ്ധം ആവർത്തിച്ചാൽ കടുത്ത നടപടിയെന്ന് ഇറാന്‍

ആണവ കരാറിൽ ഇറാനെ ഉറപ്പിച്ചു നിർത്താൻ ഫ്രാൻസിന്റെ മേൽനോട്ടത്തിലുള്ള യൂറോപ്യൻ യൂണിയൻ നീക്കത്തിനും പുതിയ സംഭവവികാസം തിരിച്ചടിയായി

Update: 2020-01-14 01:22 GMT

ഇറാനും ബ്രിട്ടനും തമ്മിലെ ബന്ധം കൂടുതൽ വഷളായി. സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ പെങ്കടുത്ത ബ്രിട്ടീഷ് അംബാസഡറെ അറസ്റ്റ് ചെയ്ത് വിട്ടയച്ച നടപടിയാണ് ഉഭയകക്ഷി ബന്ധത്തിൽ വിള്ളൽ വീഴ്ത്തിയത്. ആണവ കരാറിൽ ഇറാനെ ഉറപ്പിച്ചു നിർത്താൻ ഫ്രാൻസിന്റെ മേൽനോട്ടത്തിലുള്ള യൂറോപ്യൻ യൂണിയൻ നീക്കത്തിനും പുതിയ സംഭവവികാസം തിരിച്ചടിയായി.

അബദ്ധം ആവർത്തിച്ചാൽ കടുത്ത നടപടി ഉണ്ടാകുമെന്നാണ് ഇന്നലെ രാത്രി പുറപ്പെടുവിച്ച പ്രസ്താവനയിൽ ഇറാൻ വിദേശകാര്യ മന്ത്രാലയം ബ്രിട്ടനു മുന്നറിയിപ്പ് നൽകി. അങ്ങനെ സംഭവിച്ചാൽ ലണ്ടൻ മാത്രമായിരിക്കും ഉത്തരവാദിയെന്നും ഇറാൻ വ്യക്തമാക്കി. പ്രക്ഷോഭകർക്കൊപ്പമുള്ള അംബാസിഡറുടെ സാന്നിധ്യം നയതന്ത്ര മര്യാദകൾക്ക് നിരക്കുന്നതല്ല. പുതിയ ഉപരോധം അടിച്ചേൽപിച്ചാൽ തെഹ്റാനും ലണ്ടനുമിടയിൽ സംഘർഷം മൂർച്ഛിക്കുമെന്നും രൂക്ഷമായ ഭാഷയിൽ ഇറാൻ വിദേശകാര്യ മന്ത്രാലയം താക്കീത് ചെയ്തു.

Advertising
Advertising

ഇന്നലെ വൈകിട്ട് ബ്രിട്ടനിലെ ഇറാൻ അംബാസഡറെ വിദേശകാര്യ വകുപ്പ് വിളിച്ചു വരുത്തി റോബ് മെകയറെ അറസ്റ്റ് ചെയ്തതിലുള്ള പ്രതിഷേധം അറിയിച്ചു. തെഹ്റാനിലെ തങ്ങളുടെ എംബസിക്കും ജീവനക്കാർക്കും മതിയായ സുരക്ഷ ഉറപ്പാക്കാനും ബ്രിട്ടൻ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് അംബാസിഡറുടെ അറസ്റ്റെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു. ബ്രിട്ടീഷ് എംബസി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ഇറാനിലും പ്രതിഷേധം തുടരുകയാണ്.

ആണവ കരാർ റദ്ദാക്കിയ ഇറാന്റെ നടപടിയെയും ബ്രിട്ടൻ വിമർശിച്ചു. കരാർ വ്യവസ്ഥകൾ അട്ടിമറിക്കാൻ ഇറാൻ ആസൂത്രിത നീക്കം നടത്തിയതായി ബ്രിട്ടന്റെ വിദേശകാര്യ മന്ത്രി ഡൊമിനിക് റാബ് പാർലമെന്റിന് മുമ്പാകെ അറിയിച്ചു. യുക്രെയിൻ വിമാനദുരന്തവുമായി ബന്ധപ്പെട്ട് വ്യാഴാഴ്ച ലണ്ടനിൽ അഞ്ചു രാജ്യങ്ങളുടെ അടിയന്തര യോഗം വിളിച്ച നടപടിയും ഭിന്നതക്ക് ആക്കം കൂട്ടി. അതിനിടെ, ഇറാനിൽ തുടരുന്ന ഭരണവിരുദ്ധ പ്രക്ഷോഭങ്ങൾക്ക് പരമാവധി പിന്തുണ നൽകി രാഷ്ട്രീയ ലാഭം കൊയ്യാനുള്ള തയ്യാറെടുപ്പിലാണ് അമേരിക്കക്കൊപ്പം ബ്രിട്ടനും.

Tags:    

Similar News