പൗരത്വ ഭേദഗതി നിയമം പിൻവലിക്കണം: മെല്‍ബണിലെ ഇന്ത്യക്കാര്‍ രാഷ്ട്രപതിക്ക് ഭീമ ഹർജി നൽകും, മാതൃകാപരമെന്ന് മുഖ്യമന്ത്രി
ഒരു മാസം നീണ്ടുനിൽക്കുന്ന ഒപ്പ് ശേഖരണത്തിലൂടെ സി.എ.എയുടെ മറവിലുള്ള സംഘപരിവാറിന്‍റെ സവർണ ഹിന്ദുത്വ അജണ്ട തുറന്നുകാട്ടുകയാണ് ലക്ഷ്യമെന്ന് മെല്‍ബണിലെ സെക്യുലര്‍ ഫോറം വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ഭീമ ഹർജി നൽകുന്നതിന്റെ ഭാഗമായി മെല്‍ബണിലെ ഇന്ത്യക്കാര്‍ ഒപ്പ് ശേഖരണം തുടങ്ങി. ഒരു മാസം നീണ്ടുനിൽക്കുന്ന ഒപ്പ് ശേഖരണത്തിലൂടെ സി.എ.എയുടെ മറവിലുള്ള സംഘപരിവാറിന്‍റെ സവർണ ഹിന്ദുത്വ അജണ്ട തുറന്നുകാട്ടുകയാണ് ലക്ഷ്യമെന്ന് മെല്‍ബണിലെ സെക്യുലര്‍ ഫോറം വ്യക്തമാക്കി.
സെക്യുലര്‍ ഫോറം മെൽബണിൽ സംഘടിപ്പിച്ച ജനകീയ സദസ് മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇന്ത്യൻ ഭരണഘടനയെയും മതേരതത്വത്തെയും സംരക്ഷിക്കാൻ ഇന്ത്യയിലെ ജനങ്ങളോടൊപ്പം വിദേശ ഇന്ത്യക്കാരും മുന്നോട്ടു വരണം. ലോകരാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യക്കാർ അതാത് രാജ്യങ്ങളിൽ നടത്തുന്ന പ്രതിഷേധ സമരങ്ങൾ ഇന്ത്യയിലെ ജനാധിപത്യത്തെയും മതേതരത്വത്തെയും ആദരവോടെ കാണുന്നതിന്റെ തെളിവാണ്. രാഷ്ട്രപതിക്ക് ഭീമ ഹർജി നൽകുന്നതിന്റെ ഉത്‌ഘാടനത്തോട് സംഘടിപ്പിച്ച ജനകീയ സദസ്സിനെ അഭിവാദ്യം ചെയ്തു നൽകിയ സന്ദേശത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.
പൗരത്വ ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് വിദേശ ഇന്ത്യക്കാരും ബി.ജെ.പി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധതക്കെതിരെ അണിനിരക്കുന്നതിൽ അഭിമാനമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സന്ദേശത്തിൽ പറഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുസ്‍ലിം ലീഗ് നേതാവ് ഇ.ടി മുഹമ്മദ് ബഷീർ എന്നിവരും സെക്യുലര്‍ ഫോറം മെൽബന്റെ ജനാധിപത്യ - മതേതര സംരക്ഷണ പ്രവർത്തനങ്ങളെ അഭിനന്ദിച്ചു.
ഒപ്പുശേഖരണ ഉത്‌ഘാടനം മെൽബണിലെ ആദ്യകാല മലയാളി എച്ച്. ഡേവിഡ് നിർവ്വഹിച്ചു. ചടങ്ങിൽ തിരുവല്ലം ഭാസി അധ്യക്ഷത വഹിച്ചു. സുരേഷ് വല്ലത്ത്, അബ്ദുൽ ജലീൽ, അരുൺ ജോർജ് പാലക്കലോടി, സലിം മടക്കത്തറ, ഡോക്ടർ ദീപ ചന്ദ്രൻ റാം, ഡോക്ടർ ഷാജി വർഗീസ്, ഡോക്ടർ ആശാ മുഹമ്മദ്, സജി മുണ്ടയ്ക്കാൻ, അഫ്‌സൽ ഖാദർ, ഗീതു എലിസബത്ത്, ജാസ്മിൻ, അഫ്താഫ് മുഹമ്മദ് എന്നിവർ സംസാരിച്ചു.