ബ്രിട്ടനിലും വൈറസ് സ്ഥിരീകരിച്ചു: കൊറോണ വൈറസിനെതിരെ ലോകം കനത്ത ജാഗ്രതയില്‍

ആഗോള തലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. കൊറോണ വൈറസ് ആഗോളതലത്തിൽ ഉയർത്തുന്ന ഭീഷണി കണക്കിലെടുത്താണ് നടപടി.

Update: 2020-01-31 13:19 GMT

ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ കൊറോണ വൈറസിനെതിരെ ലോകം കനത്ത ജാഗ്രതയില്‍. ഏറ്റവുമൊടുവില്‍ ബ്രിട്ടനിലും വൈറസ് സ്ഥിരീകരിച്ചു. ചൈനയില്‍ മരണസംഖ്യ 213 ആയി.

രണ്ട് പേര്‍ക്കാണ് ബ്രിട്ടനില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ദക്ഷിണ കൊറിയയില്‍ നാല് പേരിലും രോഗം കണ്ടെത്തി. ചൈനയില്‍ രോഗബാധിതരുടെ എണ്ണം 9809 ആയി. ഇതില്‍ 1527 പേര്‍ ഗുരുതരാവസ്ഥയിലാണ്. പത്ത് ലക്ഷത്തിലധികം ആളുകള്‍ ചൈനയില്‍ മാത്രം നിരീക്ഷണത്തില്‍ കഴിയുന്നു.

ചൈനയിലുള്ള പൌരന്മാരെ തിരികെയെത്തിക്കാനുള്ള ശ്രമത്തിലാണ് വിവിധ രാജ്യങ്ങള്‍. അതേസമയം ആഗോള ആരോഗ്യ അടിന്തരാവസ്ഥ കൂടി പ്രഖ്യാപിച്ചതോടെ രാഷ്ട്രങ്ങള്‍ നടപടികള്‍ ശക്തമാക്കി. ഇറ്റലിയില്‍ സര്‍ക്കാര്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിനെ കുറിച്ചുള്ള ആലോചനയിലാണ്. ചൈനയില്‍‌ നിന്ന് വരുന്നവര്‍ക്ക് സിംഗപ്പൂരും കുവൈത്തും പ്രവേശനം വിലക്കി. ചൈനയിലേക്ക് പോകരുതെന്ന് ഒമാനും പൌരന്മാരോട് നിര്‍ദേശിച്ചു.

Advertising
Advertising

എല്ലാ തുറമുഖങ്ങളും അടക്കാന്‍ മംഗോളിയയും തീരുമാനിച്ചു. എല്ലാ രാജ്യങ്ങളും പരമാവധി വിഭവങ്ങൾ സമാഹരിച്ച് കൊറോണ പ്രതിരോധ നടപടികൾ ശക്തമാക്കണമെന്ന് ലോകാരോഗ്യ സംഘടന രാഷ്ട്രങ്ങളോട് ആഹ്വാനം ചെയ്തു.

ആഗോള തലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന. കൊറോണ വൈറസ് ആഗോളതലത്തിൽ ഉയർത്തുന്ന ഭീഷണി കണക്കിലെടുത്താണ് നടപടി. ആവശ്യമായ മുന്നൊരുക്കങ്ങൾ ഏർപ്പെടുത്താത്ത രാജ്യങ്ങളിലേക്ക് വൈറസ് വ്യാപനം നടന്നാൽ വലിയ ദുരന്തമായി മാറുമെന്ന മുന്നറിയിപ്പും ലോകാരോഗ്യ സംഘടന നൽകുന്നുണ്ട്.

ചൈനയിൽ പ്രത്യക്ഷപ്പെട്ട കൊറോണ വെെറസ് അമേരിക്ക ഉൾപ്പെടെ പല രാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കെ, കുറ്റമറ്റതും കാര്യക്ഷമവുമായ പ്രതിരോധ നടപടികൾക്ക് രാജ്യങ്ങളെ പ്രേരിപ്പിക്കുക എന്ന ലക്ഷ്യമാണ് ആരോഗ്യ അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിനു പിന്നിൽ. ഇന്ത്യയിലും കൊറോണ സ്ഥിരീകരിച്ച് മണിക്കൂറുകൾക്കകമണ് ലാേക തലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥാ പ്രഖ്യാപനം.

എല്ലാ രാജ്യങ്ങളും പരമാവധി വിഭവങ്ങൾ സമാഹരിച്ച് കൊറോണ പ്രതിരോധ നടപടികൾ ശക്തമാക്കണം. അവികസിത രാജ്യങ്ങൾക്ക് സാധ്യമായ പിന്തുണ നൽകാൻ ലോകബാങ്ക് ഉൾപ്പെടെയുള്ള ഏജൻസികളും സമ്പന്ന രാജ്യങ്ങൾ തയാറാകണം. രോഗനിർണയം, മുൻകരുതൽ നടപടികൾ, ചികിൽസാ സൗകര്യം എന്നിവക്കായി വ്യക്തമായ പദ്ധതി ആവിഷ്കരിക്കാനും മുഴുവൻ രാജ്യങ്ങളോടും ലോകാരോഗ്യ സംഘടന നിർദേശിച്ചു.

യു.എന്നിനു കീഴിലുള്ള ലോകാരോഗ്യ സംഘടന അനുശാസിക്കുന്ന സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കാൻ ഇതോടെ അംഗരാജ്യങ്ങൾ നിർബന്ധിതമാകും. ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കണമെന്ന് നേരത്തെ തന്നെ ആവശ്യമുയർന്നതാണ്. എന്നാൽ ചൈനയിൽ മാത്രം ആശങ്ക പരിമിതപ്പെടുത്തിയാൽ മതിയെന്നായിരുന്നു തീരുമാനം. ചൈനയിൽ നിന്നല്ലാതെ അമേരിക്കയിൽ തന്നെ ഒരാളിൽ നിന്ന് മറ്റാെരാളിലേക്ക് കൊറോണ പകർന്ന സംഭവം റിപ്പോർട്ട് ചെയ്തതിനു പിന്നാലെ ലോകാരോഗ്യ സംഘടന അടിയന്തരാവസ്ഥാ പ്രഖ്യാപനത്തിലേക്ക് മാറുകയായിരുന്നു

Tags:    

Similar News