കോവിഡ് 19: ബ്രിട്ടന്‍ ഒഴികെയുള്ള രാജ്യങ്ങള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തി അമേരിക്ക

കോവിഡ് 19 നെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചു.  

Update: 2020-03-12 02:19 GMT

അമേരിക്കയില്‍ യാത്രാവിലക്ക്. അടുത്ത 30 ദിവസത്തേക്കാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. യൂറോപ്പിലേക്കും തിരിച്ച് അമേരിക്കയിലേക്കുമാണ് യാത്രാവിലക്ക്. കോവിഡ് 19 പടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ബ്രിട്ടനെ വിലക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. വിലക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു.

കോവിഡ് 19 നെ ലോകാരോഗ്യ സംഘടന മഹാമാരിയായി പ്രഖ്യാപിച്ചു. രണ്ടാഴ്ചക്കിടെ രോഗം ബാധിച്ചവരുടെ എണ്ണം പതിമൂന്ന് മടങ്ങ് വര്‍ധിച്ചതും രോഗം സ്ഥിരീകരിച്ച രാജ്യങ്ങളുടെ എണ്ണം മൂന്ന് മടങ്ങായി ഉയര്‍ന്നതും പരിഗണിച്ചാണ് പ്രഖ്യാപനമെന്ന് ഡബ്യൂഎച്ച്ഒ അധികൃതര്‍ വ്യക്തമാക്കി. പുതിയ സാഹചര്യത്തില്‍ അന്താരാഷ്ട്രതലത്തിലുള്ള രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകാനാണ് സാധ്യത.

Advertising
Advertising

കഴിഞ്ഞ ഡിസംബറില്‍ ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 ഇതിനോടകം 1,22,0000 ലേറെ പേര്‍ക്ക് സ്ഥിരീകരിച്ചു. മരണസംഖ്യ 4390 കടന്നു. 120 ഓളം രാജ്യങ്ങളില്‍ വൈറസ്‍ ബാധയെത്തി. 8 രാജ്യങ്ങളില്‍ രോഗികളുടെ എണ്ണം 1000 കടന്നു. ഈ സാഹചര്യത്തിലാണ് കോവിഡ് 19 നെ ലോകാരോഗ്യസംഘടന മഹാമാരിയായി പ്രഖ്യാപിച്ചത്.

രണ്ടാഴ്ചക്കിടെ രോഗബാധിതരുടെ എണ്ണം 13 മടങ്ങും രോഗം സ്ഥിരീകരിച്ച രാജ്യങ്ങളുടെ എണ്ണം മൂന്ന് മടങ്ങും വര്‍ധിച്ചു. വരുംദിവസങ്ങളിലും ഈ നിരക്കില്‍ വലിയ വര്‍ധനവ് പ്രതീക്ഷിക്കുന്നതായി ഡബ്യൂഎച്ച്ഒയുടെ ജനീവയിലെ ആസ്ഥാനത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഡയറക്ടര്‍ ജനറല്‍ തെദ്രോസ് അഥേനോം പറഞ്ഞു.

2009 ല്‍ പന്നിപ്പനി പടര്‍ന്നുപിടിച്ചപ്പോഴും ഡബ്യൂഎച്ച്ഒ മഹാമാരി പ്രഖ്യാപനം നടത്തിയിരുന്നു. ആഗോളതലത്തിലുള്ള രാഷ്ട്രീയ സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ കോവിഡ് 19 നെ മഹാമാരിയായി പ്രഖ്യാപിക്കുന്നതിനെതിരെ ഡബ്യൂഎച്ച്ഒയ്ക്ക് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നു.

അതിനിടെ ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 4616 ആയി. ഒരുലക്ഷത്തി ഇരുപത്തിയാറായിരം പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. ചൈനക്ക് പുറമേ കോവിഡ് 19 പടരുന്ന ഇറ്റലിയില്‍ മരണസംഖ്യ 827 ആയി. ചൈനയില്‍ കോവിഡ് 19 പുതിയ കേസുകളുടെ എണ്ണം കുറയുമ്പോള്‍ ഇറ്റലിയില്‍ മരണസംഖ്യയും കേസുകളുടെ എണ്ണവും വര്‍ധിക്കുകയാണ്. ഇറ്റലിയില്‍ ഇന്നലെ മാത്രം 196 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇറാനിലും സമാനമായ സാഹചര്യമാണ്.

Tags:    

Similar News