കോവിഡ്: അമേരിക്കയില്‍ തൊഴിലില്ലായ്മ ആനുകൂല്യത്തിന് അപേക്ഷിച്ചത് 66.48 ലക്ഷം പേര്‍

അപേക്ഷകരില്‍ അര്‍ഹതയുള്ളവര്‍ക്ക് പ്രതിവാരം 790 ഡോളറാണ്(ഏതാണ്ട് 60,000 രൂപ) തൊഴിലില്ലായ്മ വേതനമായി ലഭിക്കുക...

Update: 2020-04-02 14:40 GMT

കോവിഡിനെ തുടര്‍ന്ന് ലോക്ഡൗണ്‍ ശക്തമാക്കിയതോടെ തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം അമേരിക്കയില്‍ കുത്തനെ വര്‍ധിക്കുന്നു. മാര്‍ച്ച് മാസത്തിന്റെ തുടക്കം മുതല്‍ അവസാനം വരെ അമേരിക്കയില്‍ തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിച്ചവരുടെ എണ്ണത്തില്‍ 3000% ശതമാനത്തിന്റെ കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. മാര്‍ച്ചിന് മുമ്പുള്ള ആഴ്ച്ചകളില്‍ ശരാശരി രണ്ട് ലക്ഷംപേര്‍ ഒരാഴ്ച്ച അപേക്ഷിച്ചിരുന്നതാണ് ഒറ്റയടിക്ക് 66.50 ലക്ഷമായി കുതിച്ചുയര്‍ന്നിരിക്കുന്നത്.

അമേരിക്കന്‍ സമ്പദ്‌വ്യവസ്ഥക്ക് കോവിഡ് രോഗം ഏല്‍പിക്കുന്ന ആഘാതത്തിന്റെ വ്യക്തമായ സൂചനയാണ് തൊഴില്‍ രഹിതരുടെ എണ്ണത്തിലുണ്ടായിരിക്കുന്ന കുതിച്ചുചാട്ടം. മാര്‍ച്ച് 28ന് അവസാനിച്ച ആഴ്ച്ചയില്‍ 66.48 ലക്ഷം പേരാണ് തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കായി അപേക്ഷിച്ചിരിക്കുന്നത്. ഇത് അമേരിക്കന്‍ ചരിത്രത്തിലെ തന്നെ ഉയര്‍ന്ന നിരക്കാണ്. രാജ്യം നേരിടാനിരിക്കുന്ന ദുരന്തത്തിന്റെ നേര്‍ക്കാഴ്ച്ചയെന്നാണ് സാമ്പത്തികവിദഗ്ധര്‍ ഇതിനെ ചൂണ്ടിക്കാണിക്കുന്നത്.

Advertising
Advertising

അമേരിക്കയിലെ ഓരോ സംസ്ഥാനത്തേയും ശരാശരി തൊഴിലില്ലായ്മ വേതനം കണക്കാക്കിയാണ് തൊഴിലില്ലായ്മ വേതനം തീരുമാനിക്കുന്നത്. 2020 ജനുവരിയില്‍ 385 ഡോളറാണ്(ഏകദേശം 29,000 രൂപ) അമേരിക്കയിലെ ദേശീയ പ്രതിവാര തൊഴിലില്ലായ്മ വേതനം. ഇത് ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്ഥമാണ്. മിസിസിപ്പിയില്‍ ആഴ്ച്ചയില്‍ 213 ഡോളറാണെങ്കില്‍ മസാച്ചുസെറ്റ്‌സില്‍ 546 ഡോളറാണ്. നിലവിലെ കോവിഡ് പ്രത്യേക പാക്കേജ് അനുസരിച്ച് തൊഴിലില്ലാത്തയാള്‍ക്ക് പരമാവധി 39 ആഴ്ച്ച(ഏതാണ്ട് 10 മാസം) ഈ തുക ലഭിക്കും.

കഴിഞ്ഞ ആഴ്ച്ചയിലാണ് കൊറോണ വൈറസ് എയ്ഡ്, റിലീഫ്, ആന്റ് എകൊണോമിക് സെക്യൂരിറ്റി(CARES) ആക്ട് അമേരിക്ക പാസാക്കിയത്. കോവിഡിനെ തുടര്‍ന്ന് ജോലി നഷ്ടമാകുന്നവര്‍ക്ക് നിശ്ചിത തുക നല്‍കാന്‍ ഈ നിയമം അനുശാസിക്കുന്നുണ്ട്. നേരത്തെ പറഞ്ഞ തൊഴിലില്ലായ്മ വേതനത്തിന് പുറമേ ഓരോരുത്തര്‍ക്കും ആഴ്ച്ചയില്‍ 600 ഡോളര്‍ വീതം CARES നിയമം വഴി ലഭിക്കും. മാര്‍ച്ച് 27 മുതല്‍ ആരംഭിച്ച ഈ തുകയുടെ വിതരണം ജൂലൈ 31വരെയാണ് തുടരുക. ഇതും തൊഴിലില്ലായ്മ ആനുകൂല്യങ്ങള്‍ക്കുള്ള അപേക്ഷകള്‍ പൊടുന്നനെ വര്‍ധിക്കുന്നതിന് ഇടയാക്കിയിട്ടുണ്ട്.

ये भी पà¥�ें- ബി.സി.ജി നിര്‍ബന്ധമാക്കിയ രാജ്യങ്ങളില്‍ കോവിഡ് ബാധ കുറവ്, ഇന്ത്യക്ക് പ്രതീക്ഷ

മാര്‍ച്ച് 27ന് തൊഴിലില്ലായ്മ വേതനത്തിന് അപേക്ഷ നല്‍കുന്ന ഒരാള്‍ക്ക് പ്രതിവാരം 190 ഡോളറും(ദേശീയ ശരാശരിയുടെ പകുതി) CARES വഴിയുള്ള 600 ഡോളറും ലഭിക്കും. ഇതോടെ കോവിഡ് മൂലം തൊഴില്‍ നഷ്ടപ്പെടുന്ന അമേരിക്കക്കാരന് തൊഴിലില്ലായ്മ ആനുകൂല്യം വഴി പ്രതിവാരം ഏതാണ്ട് 790 ഡോളറാണ്(ഏതാണ്ട് 60000 രൂപ) ലഭിക്കുക. പരമാവധി നാല് മാസംവരെയോ ജൂലൈ 31 വരെയോ ഈ അധിക ആനുകൂല്യം ലഭിക്കും. ആകെ തൊഴിലില്ലായ്മ വേതനം നല്‍കുന്ന 39 ആഴ്ച്ചയില്‍ ബാക്കിയുള്ള ആഴ്ച്ചകളില്‍ 190 ഡോളറുമാണ് തൊഴിലില്ലായ്മ വേതനമായി അമേരിക്കയില്‍ ലഭിക്കുക.

Tags:    

Similar News