ഹെലിൻ ബോലെക് ആരാണ്?
തുര്‍ക്കിയിലെ യോറം എന്ന ബാന്റിലായിരുന്നു ഹെലിനും സുഹൃത്തുക്കളും പ്രവര്‍ത്തിച്ചിരുന്നത്. 1980 കളില്‍ തുടക്കം കുറിച്ച ബാന്റ് നിരവധി ആല്‍ബങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്
തുര്‍ക്കി സര്‍ക്കാര്‍ നിരോധിച്ച നാടോടി സംഗീത ബാന്‍ഡ് 'യോറ'ത്തിലെ ഗായിക ഹെലിൻ ബോലെക് നിരാഹാരത്തിനെത്തുടര്‍ന്ന് മരിച്ചു. 288 ദിവസം നീണ്ടുനിന്ന നിരാഹാര സമരത്തിനൊടുവിലാണ് ഇസ്താംബൂളിലെ വീട്ടില്‍വെച്ചായിരുന്നു ഹെലിന്‍ ബോലെക് അന്തരിച്ചത്. നിരോധിച്ച റെവല്യൂഷണറി പീപ്പിള്‍സ് ലിബറേഷന്‍ പാര്‍ട്ടി ഫ്രണ്ടുമായി ബാന്‍ഡിന് ബന്ധമുണ്ടെന്നായിരുന്നു തുര്‍ക്കി സര്‍ക്കാറ്‍ പറയുന്നത്. തുര്‍ക്കിക്ക് പുറമെ അമേരിക്ക, യൂറോപ്യന്‍ യൂണിയന്‍ എന്നിവരും പാര്‍ട്ടിയെ ഭീകരവാദസംഘടനയായി പ്രഖ്യാപിച്ചിരുന്നു. 2017ല്‍ ഉര്‍ദുഗാന്റെ സന്ദര്‍ശ സമയത്ത് ഏതന്‍സില്‍ ഭീകരാക്രമണത്തിന് പദ്ധതിയിട്ടതിന് ഗ്രീസില്‍ നിരവധി പീപ്പിള്‍സ് ലിബറേഷന്‍ പാര്‍ട്ടി അംഗങ്ങള്‍ അറസ്റ്റിലായിരുന്നു. 2015 ലെ ഇസ്താംബൂളിലെ യു.എസ് എംബസി ആക്രമത്തിലും പീപ്പിള്‍സ് ലിബറേഷന്‍ പാര്‍ട്ടിക്ക് പങ്കുണ്ടായിരുന്നു.
തുര്‍ക്കിയിലെ യോറം എന്ന ബാന്റിലായിരുന്നു ഹെലിനും സുഹൃത്തുക്കളും പ്രവര്‍ത്തിച്ചിരുന്നത്. ലാറ്റിൻ അമേരിക്കൻ വിപ്ലവ ഗായകസംഘമായ ന്യുയേവ കാൻഷ്യനിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് 1985 ൽ മർമാറ സർവ്വകലാശാലയിലെ നാലു സുഹൃത്തുക്കൾ ചേർന്നാണ് തുർക്കിഷ്, കുർദിഷ് നാടോടി ഗാനങ്ങളും വിവിധ വിഷയങ്ങളെ ആസ്പദമാക്കി തയ്യാറാക്കി നിർമ്മിക്കുന്ന ഗാനങ്ങളും കോർത്തിണക്കിയുള്ള യോറം ബ്രാൻഡിന് രൂപം നൽകുന്നത്. ബാന്റ് 20ല്‍ കൂടുതല്‍ ആല്‍ബങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. പീപ്പിള്‍ ലിബറേഷന്‍ പാര്‍ട്ടി ഫ്രണ്ടുമായി ബന്ധം 2013 ല്‍ ബാന്‍ഡംഗങ്ങളെ പൊലീസ് അറസ്റ്റ് ചെയ്യുന്നതില്‍ കലാശിച്ചെങ്കിലും പിന്നീട് വിട്ടയച്ചു. 2016 ല്‍ ബാന്റ് പ്രവര്‍ത്തിച്ചിരുന്ന ഇസ്താംബുള്‍ കള്‍ച്ചറല്‍ സെന്റര്‍ റെയ്ഡ് ചെയ്താണ് ബാന്റ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റുചെയ്തത്.
അറസ്റ്റ് ചെയ്യപ്പെട്ട ഹെലിനും ബാന്‍ഡിലെ മറ്റൊരംഗമായിരുന്ന ഇബ്രാഹിം ഗോഗ്സെക്കും ജയിലില്‍ നിരാഹാരത്തിലായിരുന്നു. അതിനെത്തുടര്‍ന്ന് ഇവരെ പിന്നീട് മോചിപ്പിച്ചു. 2016 മുതല്‍ ജയിലില്‍ കഴിയുന്ന തന്റെ സഹപ്രവര്‍ത്തകരെ വിട്ടയക്കുക, ബാന്റിനെതിരായ നിരോധനവും നിയമനടപടികളും പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇരുവരും പുറത്തെത്തിയ ശേഷവും നിരാഹാരം തുടരുകയായിരുന്നു. മാര്‍ച്ചില്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷേ, ചികിത്സയോട് ഇരുവരും സഹകരിച്ചില്ല. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ നിരാഹാരം എന്നതില്‍ ഇരുവരും ഉറച്ചുനിന്നു. അതോടെ, ഹെലിനെയും ഗോഗ്സെക്കിനെയും ഡിസ്ചാര്‍ജ്ജ് ചെയ്തു. നിരാഹാര സമരം 288 ദിവസമായി തുടരുന്നതിനിടയിലായിരുന്നു ഹെലിന്റെ മരണം.
തുര്‍ക്കിയിലെ മനുഷ്യാവകാശ സംഘടനകള്‍ ഹെലിന്റെ മരണത്തില്‍ പ്രതികരണവുമായി രംഗത്തെത്തി. "ഹെലിന്റെ മരണത്തില്‍ ഞങ്ങള്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ഈ വിഷയത്തില്‍ മനുഷ്യാവകാശ സംഘടകള്‍ എന്ന നിലയില്‍ ഞങ്ങള്‍ പരാജയമായിരുന്നു. ആസന്നമായ നഷ്ടം തടയാന്‍ ഞങ്ങള്‍ക്കായില്ല. കൂടുതല്‍ ജീവനുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ തുര്‍ക്കി സര്‍ക്കാര്‍ അവരുടെ ആവശ്യങ്ങള്‍ അംഗീകരിച്ച് ചര്‍ച്ചക്ക് തയ്യാറാകണ"മെന്നും പ്രസ്താവനയില്‍ പറയുന്നു.