കോവിഡ് വാക്സിന്‍ ആഫ്രിക്കയില്‍ പരീക്ഷിക്കണമെന്ന് ഫ്രഞ്ച് ഡോക്ടര്‍മാര്‍: ആഫ്രിക്കയെ മരുന്ന് പരീക്ഷണ കേന്ദ്രമാക്കാനാകില്ലെന്ന് ലോകാരോഗ്യ സംഘടന

വൈറസിനെതിരേ കാര്യമായ പ്രതിരോധ സൗകര്യങ്ങളില്ലാത്ത ജനതയെന്ന നിലയിൽ ആഫ്രിക്കക്കാരിൽ വേണം വാക്സിൻ പരീക്ഷിക്കാനെന്നായിരുന്നു ജീൻ പോൾ മിറായുടെ പരാമർശം. കാമിലെ ലോച്ച് ഇതു ശരിവെയ്‍ക്കുകയും ചെയ്യുകയായിരുന്നു.

Update: 2020-04-07 03:20 GMT

ആഫ്രിക്കയെ മരുന്ന് പരീക്ഷണ കേന്ദ്രമാക്കാനാകില്ലെന്ന് ലോകാരോഗ്യ സംഘടന. കോവിഡ് വാക്സിന്‍ ആഫ്രിക്കയില്‍ പരീക്ഷിക്കണമെന്ന് രണ്ട് ഫ്രഞ്ച് ഡോക്ടര്‍മാര്‍ ഒരു ടിവ‌ി ചര്‍ച്ചയില്‍ പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടര്‍ ജനറല്‍, ഡോക്ടര്‍ ടെര്‍ഡോസ് അഥാനോം ഗബ്രീസസ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. 21ആം നൂറ്റാണ്ടില്‍ ഇങ്ങനെ കേള്‍ക്കേണ്ടി വരുന്നത് അസ്വസ്ഥമാക്കുന്നുവെന്ന് ഡബ്യൂഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. കോവിഡ് വാക്സിന്‍ ആഫ്രിക്കയില്‍ പരീക്ഷിക്കണമെന്ന ഫ്രഞ്ച് ഡോക്ടര്‍മാര്‍ പറഞ്ഞത് വംശീയ വിവേചനമാണെന്ന് വിമര്‍ശനമുയര്‍ന്നു. ഇതിനെതുടര്‍ന്നാണ് ഡബ്യൂഎച്ച്ഒ രംഗത്തെത്തിയത്.

Advertising
Advertising

ഒരു ടെലിവിഷൻ പരിപാടിക്കിടെ ഫ്രാൻസിൽ നിന്നുള്ള ഡോക്ടർമാരായ പ്രൊഫസർ ജീൻ പോൾ മിറാ, പ്രൊഫസർ കാമിലെ ലോച്ച് എന്നിവരാണ് ആഫ്രിക്കയിൽ മരുന്ന് പരീക്ഷിക്കുന്നതിനെ കുറിച്ച് പറഞ്ഞത്. പാരിസിലെ കൊച്ചിൻ ഹോസ്പിറ്റലിലെ ഡോക്ടറാണ് പ്രൊഫസർ ജീൻ പോൾ മിറാ. ഫ്രാൻസിലെ നാഷനൽ മെഡിക്കൽ റിസർച്ച് സെന്ററിലെ ഡോക്ടറാണ് പ്രൊഫസർ കാമിലെ ലോച്ച്. വൈറസിനെതിരേ കാര്യമായ പ്രതിരോധ സൗകര്യങ്ങളില്ലാത്ത ജനതയെന്ന നിലയിൽ ആഫ്രിക്കക്കാരിൽ വേണം വാക്സിൻ പരീക്ഷിക്കാനെന്നായിരുന്നു ജീൻ പോൾ മിറായുടെ പരാമർശം. കാമിലെ ലോച്ച് ഇതു ശരിവെയ്‍ക്കുകയും ചെയ്യുകയായിരുന്നു.

ഡോക്ടർമാരുടെ പ്രസ്താവനയ്ക്കെതിരേ ഘാന ഫുട്ബോൾ താരം ക്രിസ്റ്റ്യൻ അറ്റ്സുവും കാമറൂൺ താരം സാമുവല്‍ എറ്റൂവും ഐവറി കോസ്റ്റ് താരം ദിദിയർ ദ്രോഗ്ബയും രംഗത്തുവന്നിരുന്നു.

'ഇങ്ങനെ സംസാരിക്കാൻ അവർക്ക് നാണമില്ലേ? പുതിയ വാക്സിൻ അവർക്ക് ആഫ്രിക്കയിലാണ് പരീക്ഷിക്കേണ്ടത്.' ദേഷ്യപ്പെടുന്ന ഇമോജിയോടൊപ്പം അറ്റ്സു ട്വീറ്റ് ചെയ്തു.

വാക്സിൻ പരീക്ഷിക്കാൻ ആഫ്രിക്കയെ നിർദേശിക്കുക വഴി ഇരുവരും കടുത്ത വംശീയ പരാമർശമാണ് നടത്തിയതെന്ന് ദിദിയർ ദ്രോഗ്ബ ചൂണ്ടിക്കാട്ടി. ഇത്തരം വംശീയ പരാമർശങ്ങൾ എപ്പോഴും കൈനീട്ടി സ്വീകരിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. ആഫ്രിക്ക ഇത്തരം പരീക്ഷണങ്ങൾക്കുള്ള ലബോറട്ടറിയല്ല. ഈ നിർദേശത്തെ ഞാൻ കടുത്ത ഭാഷയിൽ അപലപിക്കുന്നു. കൊറോണ വൈറസ് വ്യാപനം തടയാൻ ആഫ്രിക്കയിലുള്ളവരെ സഹായിക്കുകയാണ് നിങ്ങൾ ചെയ്യേണ്ടത്. അല്ലാതെ ഞങ്ങളെ വെറും ഗിനിപ്പന്നികളായി കാണരുത്. ഇതിൽ നിന്നെല്ലാം ആഫ്രിക്കൻ ജനതയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഇവിടുത്തെ നേതാക്കൾക്കാണെന്ന കാര്യം മറക്കരുത്. ദ്രോഗ്ബ ട്വീറ്റിൽ പറയുന്നു.

കടുത്ത ഭാഷയിലുള്ള അസഭ്യ വാക്കുകളോടെയാണ് ബാഴ്സലോണയുടെ മുൻതാരം കൂടിയായ സാമുവൽ ഏറ്റൂ ഇവരുടെ പരാമർശങ്ങളോട് പ്രതികരിച്ചത്.

Tags:    

Similar News