കോവിഡ്: ഇസ്രയേലിൽ 3000-ത്തോളം സൈനികർ ഐസൊലേഷനിൽ, 152 പേർക്ക് രോഗബാധ
കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ബെനെ ബറാകും ജെറുസലവും അടക്കമുള്ള നാല് നഗരങ്ങളിൽ വൻതോതിൽ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ജെറൂസലം: ഇസ്രയേലിൽ കോവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. വെള്ളിയാഴ്ച രാവിലെ രോഗബാധിതരുടെ എണ്ണം 10,000 കവിഞ്ഞു. 95 പേർ മരിച്ച രാജ്യത്ത് 167 പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ജെറൂസലം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഇസ്രയേലിൽ 2,876 സൈനികർ ഐസൊലേഷനിൽ ആണെന്നും 152 പേർക്ക് കോവിഡ് രോഗം ബാധിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
മധ്യധരണ്യാഴീ തീരത്തുള്ള ബെനെ ബറാക് നഗരത്തിലാണ് ഇസ്രയേലിൽ ഏറ്റവുമധികം കോവിഡ് രോഗികളുള്ളത്: 1,780 പേർ. നഗരത്തിൽ പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗൺ അഞ്ച്് ദിവസത്തേക്കു കൂടി നീട്ടിയിട്ടുണ്ട്. രോഗികളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള (1,681) ജെറുസലമിലും നിയന്ത്രണങ്ങൾ തുടരുകയാണ്. ഇവയ്ക്കു പുറമെ തെൽ അവീവ് (434), ഇലാദ് (226), അഷ്‌കലോൻ (220), പെറ്റ തിക്വ (191), റിഷൻ ലെസിയോൻ (187), മോദിൻ ഇല്ലിത് (184), ബെയ്ത് ഷംഷ് (177), അഷ്‌ദോദ് (168) നഗരങ്ങളിലും കോവിഡ് രോഗികളുണ്ട്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ ബെനെ ബറാകും ജെറുസലവും അടക്കമുള്ള നാല് നഗരങ്ങളിൽ വൻതോതിൽ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ഇതാദ്യമായി അറബ് നഗരങ്ങളുടെ കോവിഡ് വിവരം ഇസ്രയേൽ ആരോഗ്യമന്ത്രാലയം വെള്ളിയാഴ്ച പുറത്തുവിട്ടു. 16 രോഗികളുള്ള തമാറയാണ് ഒന്നാം സ്ഥാനത്ത്. ബഖ അൽ ഗർബിയ്യ (11), തായിബ (9), സഖ്‌നിൻ (6), മഗർ (6) എന്നിവയാണ് മറ്റ് നഗരങ്ങൾ. അറബ് വംശജർ കൂടുതലായി താമസിക്കുന്ന നഗരങ്ങളിലെ രോഗബാധിതരുടെ എണ്ണം കുറയാനുള്ള കാരണം ടെസ്റ്റുകൾ കുറഞ്ഞതാണെന്നും ഇത്തരം പ്രദേശങ്ങളെ ഇസ്രയേൽ ഭരണകൂടം അവഗണിക്കുകയാണെന്നും ആരോപണമുണ്ട്.
ये à¤à¥€ पà¥�ें- കോവിഡ് 19: അവഗണനയിലും അടിച്ചമർത്തലിലും വീർപ്പുമുട്ടി ഫലസ്തീനി ജനത
കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഇസ്രയേൽ സൈന്യം ശക്തമായ മുൻകരുതലും സുരക്ഷാക്രമീകരണങ്ങളുമാണ് പാലിക്കുന്നത്. ഔദ്യോഗികവും വ്യക്തിപരവുമായ ആവശ്യങ്ങൾക്കായി സൈനികർ വിദേശത്ത് പോവരുതെന്നും വിദേശത്തുനിന്ന് തിരിച്ചെത്തുന്ന സൈനികർ 14 ദിവസം ക്വാറന്റൈനിൽ പ്രവേശിക്കണമെന്നും നിർദേശമുണ്ട്. ഇസ്രയേൽ സൈന്യത്തിന്റെ യോഗങ്ങളിൽ പത്തിൽ കൂടുതൽ പേർ പങ്കെടുക്കരുത്, 30-ലേറെ സൈനികർ ഒരിടത്ത് താമസിക്കരുത്, പരസ്പരം രണ്ട് മീറ്റർ അകലം പാലിച്ചേ സൈനികർ നിൽക്കാവൂ, യുദ്ധമുഖത്തോ പരിശീലന കേന്ദ്രങ്ങളിലോ ഉള്ള സൈനികർ അനിശ്ചിത കാലത്തേക്ക് അവിടെ തന്നെ തുടരണം എന്നിങ്ങനെ പോകുന്നു നിർദേശങ്ങൾ.
ഇസ്രയേൽ സൈന്യത്തിന്റെ ജനറൽ സ്റ്റാഫ് തലവൻ ലഫ്. ജനറൽ അവിവ് കൊഹാവിക്ക് കോവിഡ് സംശയിച്ചിരുന്നെങ്കിലും പരിശോധനാഫലം നെഗറ്റീവ് ആയിരുന്നു. ഇദ്ദേഹം ഐസൊലേഷനിൽ തുടരുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.