കൊറോണ വൈറസിന്റെ ഉറവിടം എവിടെ നിന്നാണെന്ന് വ്യക്തമാക്കണം; ചൈനക്കെതിരെ തിരിഞ്ഞ് ജര്‍മ്മനിയും
വൈറസ് വ്യാപിച്ചു തുടങ്ങിയ ആദ്യ ദിവസങ്ങളിലെ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കണമെന്നും അവർ ആവശ്യപ്പെട്ടു
കോവിഡിന്റെ ഉറവിടം സംബന്ധിച്ച് വാദപ്രതിവാദങ്ങള്‍ നടക്കുമ്പോള്‍ അമേരിക്കക്ക് പിന്നാലെ ചൈനക്കെതിരെ ആരോപണങ്ങളുമായി ജര്‍മ്മനിയും.കോവിഡിന്റെ ഉത്ഭവം എവിടെയാണ് എന്നത് സംബന്ധിച്ച് ചൈന മറുപടി പറയണമെന്നും ഇക്കാര്യത്തിൽ തുറന്ന സമീപനം ആവശ്യമാണെന്നും ജർമൻ ചാൻസലർ ആംഗല മെർക്കൽ പറഞ്ഞു.
കൊറോണ വൈറസിനെക്കുറിച്ച് അറിയാന്‍ അതിന്റെ ഉറവിടത്തെക്കുറിച്ച് ചൈന കുറച്ചുകൂടി സുതാര്യമാകണമെന്നാണ് തന്റെ അഭിപ്രായമെന്ന് മെര്‍ക്കല്‍ പറഞ്ഞതായി എ.എഫ്.പി റിപ്പോര്‍ട്ട് ചെയ്യുന്നു.വൈറസ് വ്യാപിച്ചു തുടങ്ങിയ ആദ്യ ദിവസങ്ങളിലെ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. ജര്‍മ്മനിയും അമേരിക്കയും മാത്രമല്ല, കൂടുതല്‍ രാജ്യങ്ങള്‍ കോവിഡ് വിഷയത്തില്‍ ചൈനക്കെതിരെ തിരിഞ്ഞിട്ടുണ്ട്. കൊറോണ വൈറസിന്റെ ഉത്ഭവം സംബന്ധിച്ച് ആഗോളതലത്തില്‍ അന്വേഷണം നടത്തണമെന്ന് ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി മാരിസ് പെയ്ൻ ഞായറാഴ്ച എബിസി ഇൻസൈഡേഴ്‌സിന് നൽകിയ അഭിമുഖത്തിൽ ആവശ്യപ്പെട്ടിരുന്നു.
വൈറസിന് പിന്നില്‍ ചൈനയാണെന്നും വുഹാനിലെ ലാബില്‍ നിന്നാണ് വൈറസ് പുറത്തായതെന്നും അമേരിക്ക നേരത്തെ ആരോപണമുന്നയിച്ചിരുന്നു. വൈറസിന്റെ ഉറവിടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ചൈനയിലേക്ക് അന്വേഷണ സംഘത്തെ അയക്കണമെന്നും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്തരം വാദങ്ങളെ ചൈന തള്ളിയിരുന്നു. വുഹാന്‍ ലാബില്‍ നിന്നും പുറത്താകാന്‍ ഒരു സാധ്യതയുമില്ലെന്നും ശുദ്ധ അസബന്ധമാണിതെന്നും വുഹാന്‍ ലാബ് തലവന്‍ പറഞ്ഞിരുന്നു.
ചൈന പുറത്തുവിട്ട മരണക്കണക്കുകളിലും ട്രംപ് സംശയം പ്രകടിപ്പിച്ചിരുന്നു.എന്നാല്‍, കൊവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അമേരിക്കയില്‍ നിന്നും മറച്ചുവെച്ചിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദനോം അറിയിച്ചു. ചൈനയില്‍ വൈറസ് റിപ്പോര്‍ട്ട് ചെയ്ത ആദ്യ ദിവസം മുതല്‍ തന്നെ ലോകാരോഗ്യ സംഘടന യു.എസ്സിനും മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.