അയര്‍ലന്‍ഡില്‍ അയ്യായിരത്തിലധികം പേരുടെ ഒത്തുചേരലിന് സെപ്തംബര്‍ വരെ നിരോധനം

ആഗസ്ത് അവസാനം വരെയുള്ള കാലയളവിൽ 5,000 ത്തിൽ കൂടുതൽ ആളുകള്‍ പങ്കെടുക്കുന്ന പരിപാടികള്‍ പരിഗണിക്കില്ലെന്ന്

Update: 2020-04-22 10:01 GMT

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളുടെ വലിയ തോതിലുള്ള ഒത്തുകൂടലിന് സെപ്തംബര്‍ 1 വരെ നിരോധനമേര്‍പ്പെടുത്തി ഐറിഷ് സര്‍ക്കാര്‍. 5,000ത്തിലധികം പേര്‍ ഒത്തൂകൂടുന്നതിനാണ് അയര്‍ലന്‍ഡില്‍ വിലക്കേര്‍പ്പെടുത്തിയത്.

ആഗസ്ത് അവസാനം വരെയുള്ള കാലയളവിൽ 5,000 ത്തിൽ കൂടുതൽ ആളുകള്‍ പങ്കെടുക്കുന്ന പരിപാടികള്‍ പരിഗണിക്കില്ലെന്ന് ഇവന്റ് പ്രമോട്ടർമാരെ അറിയിക്കണമെന്ന് പ്രാദേശിക അധികാരികൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് സർക്കാരിനെ ഉദ്ധരിച്ച് ഐറിഷ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

അയര്‍ലന്‍ഡില്‍ 730 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ചൊവ്വാഴ്ച 388 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് 19 ബാധിച്ചവരുടെ എണ്ണം 16,40 ആയതായി ഐറിഷ് ആരോഗ്യ വകുപ്പ് അറിയിച്ചു.മെയ് 5 ന് ചില നിയന്ത്രണങ്ങൾ നീക്കിയേക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രധാനമന്ത്രി ലിയോ വരദ്കർ പറഞ്ഞു. എന്നാല്‍ വൈറസ് വ്യാപനത്തിന്റെ തോത് അനുസരിച്ചായിരിക്കും തീരുമാനമെന്നും പ്രധാനമന്ത്രി പറഞ്ഞു. മാര്‍ച്ച് 12നാണ് അയര്‍ലാന്‍ഡില്‍ പൊതുജനങ്ങളുടെ ഒത്തുകൂടലിന് നിയന്ത്രണമേര്‍പ്പെടുത്തിയത്.

Tags:    

Similar News