ഏറ്റവും വെല്ലുവിളി നിറഞ്ഞ സമയമാണിത്, ലോക്ഡൌണില്‍ ക്ഷമ കൈ വിടരുത്; കോവിഡ് മുക്തനായ ബ്രിട്ടീഷ് പ്രധാനമന്ത്രി ജനങ്ങളോട്

കോവിഡ് മുക്തനായ ബോറിസ് തിങ്കളാഴ്ചയാണ് ഓഫീസില്‍ മടങ്ങിയെത്തിയത്

Update: 2020-04-27 14:37 GMT

ഏറ്റവും വെല്ലുവിളി നിറഞ്ഞതും അപകടകരവുമായ നിമിഷങ്ങളിലൂടെയാണ് യുകെ കടന്നപോകുന്നതും ലോക്ഡൌണില്‍ പൊതുജനങ്ങള്‍ ക്ഷമ കൈവിടരുതെന്നും പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍. കോവിഡ് മുക്തനായ ബോറിസ് തിങ്കളാഴ്ചയാണ് ഓഫീസില്‍ മടങ്ങിയെത്തിയത്.

ലണ്ടനിലെ ആശുപത്രിയില്‍ ഒരാഴ്ച ചികിത്സയിലായിരുന്ന അദ്ദേഹം ഏപ്രില്‍ 12നാണ് ഡിസ്ചാര്‍ജായത്. തുടര്‍ന്ന് വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് അദ്ദേഹം രണ്ടാഴ്ചക്കാലം ഏകാന്തവാസത്തിലായിരുന്നു. കോവിഡിനെ തുടര്‍ന്ന് മൂന്നുദിവസമാണ് പ്രധാനമന്ത്രി അത്യാഹിത വിഭാഗത്തില്‍ കഴിഞ്ഞത്.

Advertising
Advertising

താനിഷ്ടപ്പെടുന്നില്ലെങ്കിലും പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ സമയം ജോലിയില്‍ നിന്നും വിട്ടുനില്‍ക്കേണ്ടതായി വന്നുവെന്നാണ് അദ്ദേഹം തന്റെ ഔദ്യോഗിക വസതിക്ക് പുറത്തും ഓഫീസിലുമായി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്. ശാരീരികമായി ആക്രമിക്കുന്ന വൈറസ് അപ്രതീക്ഷിതവും അപ്രത്യക്ഷമായി നിന്നുമാണ് മുന്നേറുന്നതെന്നും അദ്ദേഹം പറഞ്ഞു. തന്റെ വ്യക്തിപരമായ അനുഭവത്തില്‍ നിന്നും പറയാനാവുന്ന കാര്യം കൊറോണയ്‌ക്കെതിരെ നേര്‍ക്കുനേരെ ഏറ്റുമുട്ടേണ്ട സമയമായാണെന്നും അദ്ദേഹം വിശദീകരിച്ചു.

ബ്രിട്ടനില്‍ ഒന്നരലക്ഷത്തിലേറെ പേര്‍ക്കാണ് കോവിഡ് ബാധയുണ്ടായത്. അതില്‍ 20,732 പേര്‍ മരിച്ചതായും ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റി പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ലോക്ക്ഡൗണിന്റെ അനന്തരഫലങ്ങള്‍ യു.കെയുടെ സാമ്പത്തിക രംഗവും പൗരന്മാരും അനുഭവിക്കുമെങ്കിലും നിയന്ത്രണങ്ങള്‍ നീക്കം ചെയ്യുന്നത് അനവസരത്തിലുള്ള നടപടിയാകുമെന്നും ബോറിസ് ജോണ്‍സണ്‍ ചൂണ്ടിക്കാട്ടി. ലോക് ഡൌണ്‍ പിന്‍വലിച്ചാല്‍ അത് കോവിഡിന്റെ രണ്ടാം വരവിന് കാരണമാവുകയും വീണ്ടും മരണങ്ങളുണ്ടാവുകയും ചെയ്യും. വീണ്ടും നിയന്ത്രണങ്ങള്‍ നടപ്പിലാക്കേണ്ടി വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Tags:    

Similar News