ലോകത്ത് കോവിഡ് മരണസംഖ്യ 2,39,000 കവിഞ്ഞു
അമേരിക്കയിൽ മാത്രം മരിച്ചവരുടെ എണ്ണം 65,000 പിന്നിട്ടു
ലോകത്ത് കോവിഡ് മരണ സംഖ്യ 2,39,000 കവിഞ്ഞു. 11 ലക്ഷത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ച അമേരിക്കയിൽ മരിച്ചവരുടെ എണ്ണം 65,000 പിന്നിട്ടു. ഇന്നലെ മാത്രം 2000ലധികം പേര്‍ക്കാണ് യു.എസിൽ ജീവൻ നഷ്ടമായത്. അതേസമയം, ലോക്ഡൌണിനെതിരായ പ്രതിഷേധവും പ്രക്ഷോഭവും രാജ്യത്ത് ശക്തമാവുകയാണ്. അമേരിക്കയിൽ 24,000 ത്തിലധികം പേര്‍ മരിച്ച ന്യൂയോർക്കിന് പുറമെ, ന്യൂ ജെഴ്സി, മസാച്ചു സെറ്റ്സ്, മിഷിഗണ്‍ എന്നിവിടങ്ങളിലെല്ലാം മരണസംഖ്യ വർധിക്കുകയാണ്.
ന്യൂയോർക്കില്‍ ഇന്നലെ മാത്രം 306 പേര്‍ മരിച്ചപ്പോൾ ന്യൂ ജെഴ്സിയിൽ 458 പേരാണ് മരിച്ചത്. പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ട്. അതിനിടെ, ലോക്ഡൌണിനെതിരായ പ്രതിഷേധം രാജ്യത്ത് വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം മിഷിഗണിൽ ആയുധങ്ങളുമായി തെരവിലിറങ്ങിയ ജനക്കൂട്ടം അടച്ചുപൂട്ടൽ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തി. പ്രക്ഷോഭങ്ങൾക്ക്
യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ പിന്തുണയുമുണ്ട്. വൈറസ്ബാധ ഇപ്പോഴും നിയന്ത്രണ വിധേയമായിട്ടില്ലാത്ത രാജ്യത്ത് തുടരുന്ന ഇത്തരം പ്രതിഷേധങ്ങള്‍ സ്ഥിതി ഇനിയും വഷളാക്കുമോ എന്ന ആശങ്കയിലാണ് ആരോഗ്യപ്രവര്‍ത്തകർ. ഇതുവരെ 6,300 ലധികം പേര്‍ മരിച്ച ബ്രസീലിലും മരണസംഖ്യയും രോഗബാധിതരുടെ എണ്ണവും അതിവേഗം വര്‍ധിക്കുകയാണ്. 400 ലധികം പേരാണ് ഇന്നലെ മാത്രം രാജ്യത്ത് മരിച്ചത്.
രോഗം അതിവേഗം പടരുന്ന റഷ്യയിൽ സമൂഹവ്യാപനം ഉണ്ടോ എന്ന് ആരോഗ്യപ്രവര്‍ത്തകര്‍ സംശയിക്കുന്നുണ്ട്. അതേസമയം, ആദ്യമായി രോഗം സ്ഥിരീകരിച്ച ചൈനയില്‍ സ്ഥിതിഗതികൾ ഏറെക്കുറെ നിയന്ത്രണവിധേയമാണ്. ഏതാനും ദിവസങ്ങളായി മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലാത്ത രാജ്യത്ത് 599 കേസുകൾ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ഇറ്റലിയിലും സ്പെയിനിലും രോഗവ്യാപനത്തിന്റെ വേഗതയിലും മരണനിരക്കിലും വൻതോതിൽ കുറവു വന്നതായാണ് റിപ്പോര്‍ട്ടുകൾ. ഇറ്റലിയിൽ 285 പേരും സ്പെയിനിൽ 268 പേരുമാണ് ഇന്നലെ മരിച്ചത്.