അവശ്യമേഖലയിലെ ജീവനക്കാരുടെ കുറഞ്ഞവേതനം 1.35 ലക്ഷമാക്കി കാനഡ

രാജ്യത്തിനായി സ്വന്തം ആരോഗ്യം പോലും നോക്കാതെ പണിയെടുക്കുന്നവര്‍ക്ക് ശമ്പള വര്‍ധനവിന് അര്‍ഹതയുണ്ടെന്നായിരുന്നു കനേഡിയന്‍ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം...

Update: 2020-05-09 10:56 GMT

കോവിഡിനെതിരായ പോരാട്ടത്തിലെ മുന്നണിപോരാളികളായ അവശ്യസേവന മേഖലയിലെ ജീവനക്കാരുടെ വേതനം കുത്തനെ വര്‍ധിപ്പിച്ച് കാനഡ. രാജ്യത്തെ ആരോഗ്യപ്രവര്‍ത്തകരുടെ അടക്കമുള്ള അവശ്യസേവന മേഖലയിലെ ജീവനക്കാരുടെ വേതന വര്‍ധനവ് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയാണ് പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയുടെ തീരുമാനത്തെ കാനഡയിലെ ആരോഗ്യപ്രവര്‍ത്തകരുടെ സംഘടനകള്‍ സ്വാഗതം ചെയ്തു.

'രാജ്യത്തെ മുന്നോട്ടു നയിക്കാനായി സ്വന്തം ആരോഗ്യം നോക്കാതെ പണിയെടുക്കുന്നവരും കുറഞ്ഞ വേതനം പറ്റുന്നവരുമാണെങ്കില്‍ നിങ്ങള്‍ക്ക് ശമ്പള വര്‍ധനക്ക് അര്‍ഹതയുണ്ട്' എന്നായിരുന്നു കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ അറിയിച്ചത്. പദ്ധതിക്കായി മൂന്ന് ബില്യണ്‍ ഡോളറാണ് ഇതിനായി കാനഡ നീക്കിവെച്ചിരിക്കുന്നത്. അവശ്യ സേവനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാരുടെ പ്രതിമാസ വേതനം കുറഞ്ഞത് 1800ഡോളര്‍ (ഏകദേശം 1.35 ലക്ഷം രൂപ) ആക്കാനാണ് കാനഡയുടെ തീരുമാനം.

Advertising
Advertising

അറുപതിനായിരത്തിലേറെ അംഗങ്ങളുള്ള കാനഡയിലെ ആരോഗ്യപ്രവര്‍ത്തകരുടെ ഏറ്റവും വലിയ സംഘടനയായ എസ്.ഇ.ഐ.യു തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. അതേസമയം തീരുമാനം പ്രഖ്യാപനത്തിലൊതുങ്ങാതെ എത്രയും വേഗത്തില്‍ നടപ്പിലാക്കണമെന്നും എസ്.ഇ.ഐ.യു പ്രസിഡന്റ് ഷര്‍ലീന്‍ സ്റ്റുവര്‍ട്ട് ആവശ്യപ്പെട്ടു.

കനേഡിയന്‍ പ്രധാനമന്ത്രിയുടെ തീരുമാനത്തെ പ്രശംസിച്ച് സോഷ്യല്‍മീഡിയയിലും നിരവധി സന്ദേശങ്ങള്‍ വരുന്നുണ്ട്. ഇന്ത്യയിലെ സാഹചര്യങ്ങളുമായുള്ള താരതമ്യവും പലരും ട്വിറ്ററില്‍ നടത്തിയിട്ടുണ്ട്. ഇവിടെ ഡോക്ടര്‍മാരുടെ ശമ്പളം വെട്ടിക്കുറക്കുകയും പൗരന്മാരെക്കൊണ്ട് പരിശോധനകളില്ലാത്ത ഫണ്ടിലേക്ക് സംഭാവന നല്‍കാന്‍ പ്രേരിപ്പിക്കുകയുമാണെന്നാണ് ഒരു പ്രതികരണം. കയ്യടിച്ചും പാത്രംകൊട്ടിയും മെഴുകുതിരി കത്തിച്ചും പൂക്കള്‍ വിതറിയുമല്ല, ഇങ്ങനെയാണ് ആരോഗ്യപ്രവര്‍ത്തകരെ അംഗീകരിക്കേണ്ടതെന്നായിരുന്നു മറ്റൊരു ട്വീറ്റ്.

Tags:    

Similar News