ട്രംപിനോട് യോജിക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി

പ്രതിഷേധക്കാര്‍ക്കു നേരെ സൈന്യത്തെ ഇറക്കണമെന്ന അഭിപ്രായമില്ലെന്നാണ് പെന്റഗണില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എസ്‌പെര്‍ വ്യക്തമാക്കിയത്...

Update: 2020-06-03 16:22 GMT

അമേരിക്കയില്‍ ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ മരണത്തെ തുടര്‍ന്ന് നടക്കുന്ന പ്രതിഷേധക്കാര്‍ക്ക് നേരെ സൈന്യത്തെ ഇറക്കണമെന്ന അഭിപ്രായമില്ലെന്ന് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്‌പെര്‍. പ്രതിഷേധക്കാര്‍ക്കെതിരെ സൈന്യത്തെ ഇറക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. രാജ്യത്തെ നിയമ നിര്‍വഹണം ഉറപ്പുവരുത്താനുള്ള അവസാനമാര്‍ഗ്ഗമാണ് സൈന്യത്തെ ഇറക്കുകയെന്നും എസ്‌പെര്‍ ഓര്‍മ്മിപ്പിച്ചു.

കഴിഞ്ഞ ദിവസമാണ് പ്രതിഷേധക്കാരുടെ 'കലാപം' നിയന്ത്രിക്കാന്‍ സൈന്യത്തെ വിന്യസിക്കുമെന്ന മുന്നറിയിപ്പ് ട്രംപ് നല്‍കിയത്. സംസ്ഥാനങ്ങള്‍ക്ക് സൈന്യത്തെ വിന്യസിക്കാന്‍ അനുമതി നല്‍കുന്ന 1807ലെ നിയമം രാജ്യത്ത് നടപ്പാക്കുമെന്നായിരുന്നു പ്രസിഡന്റിന്റെ പ്രഖ്യാപനം. ഈ തീരുമാനത്തോടുള്ള വിയോജിപ്പാണ് പ്രതിരോധ സെക്രട്ടറി പരസ്യമാക്കിയത്.

Advertising
Advertising

'അവസാനത്തെ അത്താണിയെന്ന നിലയിലാണ് നിയമപാലനത്തിനായി സൈന്യത്തെ ഇറക്കുന്നത്. അത്രമേല്‍ അടിയന്തര സാഹചര്യത്തില്‍ മാത്രമേ അതിന്റെ ആവശ്യമുള്ളു. നമ്മള്‍ നിലവില്‍ അത്ര ഗുരുതരമായ സാഹചര്യത്തിലല്ല. കലാപ നിയമം(1807 ലെ നിയമം) പ്രാബല്യത്തില്‍ വരുത്തുന്നതിനോട് യോജിപ്പില്ല'

മാര്‍ക്ക് എസ്‌പെര്‍

മിനിയപോളിസ് പൊലീസുകാരനായ ഡെറക് ചൗവിന്‍ കഴുത്തില്‍ കാല്‍മുട്ട് ഞെരിച്ച് ജോര്‍ജ്ജ് ഫ്‌ളോയിഡ് എന്ന കറുത്തവര്‍ഗ്ഗക്കാരനെ കൊന്ന സംഭവത്തെ ഭയാനകമായ കുറ്റമെന്നാണ് എസ്‌പെര്‍ വിശേഷിപ്പിച്ചത്. ആ സമയം സ്ഥലത്തുണ്ടായിരുന്ന പൊലീസുകാര്‍ക്കും ഈ കുറ്റത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാവില്ല.

അമേരിക്കയില്‍ വംശീയത എന്നത് ഒരു വസ്തുതയാണെന്നും ആദ്യ അത് അംഗീകരിക്കുകയാണ് വേണ്ടതെന്നും പെന്റഗണില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ എസ്‌പെര്‍ പറഞ്ഞു. വര്‍ണ്ണവെറി തിരിച്ചറിയുകയും സമ്മതിക്കുകയും ചെയ്തശേഷം അതിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News