ടോയ്‍ലറ്റ് ഫ്ലഷ് ചെയ്യുമ്പോള്‍ അന്തരീക്ഷത്തിലൂടെ കോവിഡ് വ്യാപനമുണ്ടാകാമെന്ന് പഠനം
കൊറോണ ബാധിതനായ ഒരാളുടെ വിസര്‍ജ്യത്തില്‍ വൈറസ് സാന്നിധ്യമുണ്ടെന്നും ടോയ്‍ലറ്റ് ഫ്‌ളഷ് ചെയ്യുന്നത് മൂലം ഇവ അന്തരീക്ഷത്തില്‍ പടരുമെന്നുമാണ് പഠനം.
ടോയ്‌ലറ്റ് ഫ്ളഷ് ചെയ്യുമ്പോള്‍ കോവിഡ് പകരുമെന്ന് പഠനം. ചൈനയിലെ യാങ്സൌ യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. കൊറോണ ബാധിതനായ ഒരാളുടെ വിസര്‍ജ്യത്തില്‍ വൈറസ് സാന്നിധ്യമുണ്ടെന്നും ടോയ്‍ലറ്റ് ഫ്‌ളഷ് ചെയ്യുന്നത് മൂലം ഇവ അന്തരീക്ഷത്തില്‍ പടരുമെന്നുമാണ് പഠനം. ചൈനീസ് ഗവേഷകരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പിടിഐ ആണ് റിപ്പോര്‍ട്ട് ചെയ്തത്.
ഫിസിക്‌സ് ഓഫ് ഫ്‌ളൂയിഡ്സ് എന്ന പ്രസിദ്ധീകരണത്തിലാണ് ഈ പഠന റിപ്പോര്‍ട്ട് വന്നത്. കോവിഡ് രോഗി ഉപയോഗിച്ച ടോയ്‌ലറ്റ് ഫ്ളഷ് ചെയ്യുമ്പോള്‍ കൊറോണ വൈറസ് അടങ്ങിയ ജലാംശം പുറത്ത് തെറിക്കും. ഇത് അന്തരീക്ഷത്തില്‍ തങ്ങിനില്‍ക്കും. മറ്റൊരാള്‍ സമീപമുണ്ടെങ്കില്‍ അല്ലെങ്കില്‍ ഈ ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോള്‍ അന്തരീക്ഷത്തിലൂടെ വൈറസ് ഉള്ളിലെത്തുമെന്നാണ് പഠന റിപ്പോര്‍ട്ട്. ടോയ്‌ലറ്റിന്റെ അടപ്പ് മൂടിയ ശേഷം മാത്രമേ ഫ്ലഷ് ചെയ്യാവൂ എന്നാണ് നിര്‍ദേശം.
പൊതു ടോയ്‌ലറ്റുകൾ ഉപയോഗിക്കുന്നതിലൂടെ പലതരം വൈറസ് വ്യാപനമുണ്ടാകാമെന്ന് നേരത്തെ തന്നെ തെളിയിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ കോവിഡ് വ്യാപനമുണ്ടാകുമെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്ന് അരിസോണ സർവകലാശാലയിലെ മൈക്രോബയോളജിസ്റ്റ് ചാൾസ് പി ഗെർബ പറഞ്ഞെന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ടോയ്‌ലറ്റിൽ ഫ്ലഷ് ചെയ്യുമ്പോൾ കോവിഡ് പകരില്ലെന്ന് ഉറപ്പിച്ച് പറയാനാവില്ല. എന്നാല്‍ അണുബാധ സാധ്യത എത്രത്തോളമെന്ന് പറയാനാവില്ലെന്നാണ് ചാള്‍സിന്‍റെ വിശദീകരണം.