ഉയ്ഗൂര്‍ മുസ്‍ലിംകളെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയരാക്കി ചൈന; ആസൂത്രിത വംശഹത്യയെന്ന് റിപ്പോര്‍ട്ടുകള്‍

ഉയ്ഗൂർ സ്ത്രീകളെ പതിവായി ഗർഭപരിശോധനകൾക്ക് വിധേയരാക്കുകയും കൃത്രിമ ഗർഭനിരോധന മാർഗങ്ങളുപയോഗിക്കാൻ നിർബന്ധിതരാക്കുകയും ചെയ്യുന്നു

Update: 2020-06-30 12:31 GMT

ന്യൂനപക്ഷമായ ഉയ്ഗൂർ മുസ്‌ലിങ്ങളെ തുടച്ചുനീക്കുന്നതിന്റെ ഭാഗമായി ചൈന അവർക്കിടയിൽ ജനനനിയന്ത്രണ നടപടികൾ അടിച്ചേൽപ്പിക്കുന്നതായി ആരോപണം. ഭൂരിപക്ഷമായ ഹാൻ വിഭാഗത്തിന് ജനസംഖ്യ വർധിപ്പിക്കാൻ പ്രോത്സാഹനം നൽകുന്ന ഭരണകൂടം മുസ്‌ലിങ്ങൾക്കുമേലുള്ള നിയന്ത്രണം ശക്തമാക്കുകയാണെന്നാണ് റിപ്പോർട്ട്. ഉയ്ഗുര്‍ വംശജരെ നിര്‍ബന്ധിത വന്ധ്യംകരിക്കല്‍, ഗര്‍ഭപാത്രത്തില്‍ സ്ഥാപിക്കുന്ന ഗര്‍ഭ നിരോധന ഉപകരണങ്ങള്‍ നിര്‍ബന്ധമാക്കല്‍, നിര്‍ബന്ധിത ഗര്‍ഭം അലസിപ്പിക്കല്‍ എന്നിവ ഉയ്ഗുര്‍ വംശജര്‍ക്കെതിരെ ചൈന നടപ്പിലാക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

Advertising
Advertising

സർക്കാർ രേഖകളും ഉയ്ഗൂർ കുടുംബങ്ങളുമായുള്ള അഭിമുഖങ്ങളും അടിസ്ഥാനമാക്കി അസോസിയേറ്റഡ് പ്രസ് വാർത്താ ഏജൻസി നടത്തിയ അന്വേഷണമാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളിലേക്ക് നയിച്ചത്. ഉയ്ഗുർ മുസ്‌ലിങ്ങൾ കൂടുതലായുള്ള പടിഞ്ഞാറൻ ഷിൻജിയാങ്ങിൽ നാലുവർഷമായി നടപ്പാക്കുന്ന നിർബന്ധിത ജനന നിയന്ത്രണപദ്ധതി ആസൂത്രിതമായ വംശഹത്യയാണെന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. ചൈനയില്‍ മറ്റിടങ്ങളില്‍ ഗര്‍ഭ നിയന്ത്രണ മാര്‍ഗങ്ങള്‍ ഉപയോഗിക്കുന്ന രീതിയില്‍ കുറവുണ്ടാകുമ്പോള്‍ സിന്‍ജിയാങ് പ്രവിശ്യയില്‍ ഇത് വര്‍ധിക്കുകയാണ്.

ഉയ്ഗൂർ സ്ത്രീകളെ പതിവായി ഗർഭപരിശോധനകൾക്ക് വിധേയരാക്കുകയും കൃത്രിമ ഗർഭനിരോധന മാർഗങ്ങളുപയോഗിക്കാൻ നിർബന്ധിതരാക്കുകയും ചെയ്യുന്നു. ഭ്രൂണഹത്യയും വന്ധ്യംകരണവും നിർബന്ധിച്ച് നടത്തുന്നതായും അന്വേഷണ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

കൂടുതൽ കുട്ടികളുള്ള ഉയ്ഗൂർ മുസ്‌ലിങ്ങളെ തടങ്കൽപ്പാളയത്തിലടയ്ക്കുന്നതായും മൂന്നോ അതിലധികമോ കുട്ടികളുള്ളവർക്ക് കടുത്ത പിഴയടയ്ക്കേണ്ട സാഹചര്യമുണ്ടെന്നും റിപ്പോർട്ടിലുണ്ട്. 2015 മുതല്‍ 2018 വരെ ഉയ്ഗുര്‍ വംശജരുടെ ജനന നിരക്ക് 60 ശതമാനത്തോളമായിരുന്നുവെങ്കില്‍ 2019-ല്‍ അത് 24 ശതമാനമായി കുറയുകയാണ് ചെയ്തത്. ഈയൊരു മാറ്റം അസ്വഭാവികമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. വളരെ സാവധാനത്തില്‍ കൃത്യമായ പദ്ധതിയോടെ മുന്നേറുന്ന ആസൂത്രിത വംശഹത്യയാണ് സിന്‍ജിയാങ്ങില്‍ നടക്കുന്നതെന്ന് ഇവര്‍ പറയുന്നു.

Tags:    

Similar News