അതിർത്തി സംഘർഷം; ഇന്ത്യ-ചൈന കമാന്‍ഡര്‍ തല ചർച്ചകൾ മൂന്നാം ഘട്ടത്തിലേക്ക്

മേജർ ജനറൽ ഹരീന്ദർ സിംഗും ചൈനീസ് ജനറൽ ലീയു ലിന്നും ചുശൂലിലെ മേൽദോവിലാണ് ഇത്തവണയും കൂടിക്കാഴ്ച നടത്തുന്നത്

Update: 2020-06-30 08:35 GMT

അതിർത്തി സംഘർഷം ലഘൂകരിക്കാനുള്ള ഇന്ത്യ-ചൈന കമാന്‍ഡര്‍ തല ചർച്ചകൾ മൂന്നാം ഘട്ടത്തിലേക്ക് കടന്നു. മേജർ ജനറൽ ഹരീന്ദർ സിംഗും ചൈനീസ് ജനറൽ ലീയു ലിന്നും ചുശൂലിലെ മേൽദോവിലാണ് ഇത്തവണയും കൂടിക്കാഴ്ച നടത്തുന്നത്.

അതിർത്തിയിലെ സംഘർഷത്തിൽ അയവു വരുത്താനും ഗാൽവാൻ താഴ് വരയിലെ കയ്യേറ്റ പ്രദേശങ്ങളിൽ നിന്ന് ചൈന ഒഴിഞ്ഞു പോകാനുമാണ് ആദ്യത്തെ ചർച്ചയിൽ ഇന്ത്യ ആവശ്യപ്പെട്ടത്. രണ്ടാം ഘട്ട ചർച്ചയിലാണ് ജൂൺ 15ന് നടന്ന ഏറ്റുമുട്ടൽ ഇരുപക്ഷവും വിഷയമാക്കിയത്. തുടർന്ന് വിദേശകാര്യ മന്ത്രി തലത്തിലും ഇന്ത്യയും ചൈനയും അതിർത്തി സംഘർഷം ചർച്ചക്കെടുത്തു. ഏറ്റവുമൊടുവിൽ റഷ്യ വിളിച്ചു ചേർത്ത റിക് ഉച്ചകോടിയിലും പരോക്ഷമായി അതിർത്തി തർക്കം കടന്നു വന്നു.

ഗാൽവാനിൽ നിന്ന് ചൈന ഇതുവരെയും പൂർണമായി പിൻവാങ്ങാത്തതും ദൗലത്ത് ബാഗ് ഓൾഡിയിലും ഹോട്ട് സ്പ്രിംഗ്സിലും സൈനിക സാന്നിധ്യം വർധിപ്പിക്കുന്നതുമാണ് മൂന്നാം ഘട്ടത്തിൽ ഇരു രാജ്യങ്ങളുടെയും മേജർ ജനറൽമാർ ചർച്ച ചെയ്യുന്നതെന്നാണ് സൂചന . ഇന്നലെ പുറത്തു വന്ന സാറ്റലൈറ്റ് ദൃശ്യങ്ങളിൽ ചൈന ഗാൽവാൻ നദിക്കരയിൽ ഇന്ത്യൻ അതിർത്തിക്കകത്ത് നിലയുറപ്പിച്ചത് കാണാനുണ്ടായിരുന്നു. ഇക്കാര്യം പ്രാധാന്യത്തോടെ ഇന്ന് ചർച്ച ചെയ്യുന്നുണ്ട്.

Tags:    

Similar News