അക്രമി പദ്ധതിയിട്ടത് പരമാവധി മുസ്‍ലിംകളെ കൊല്ലാനും പള്ളി കത്തിക്കാനും, മാപ്പില്ലെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍.. ന്യൂസിലന്‍റില്‍ വിചാരണ തുടരുന്നു
"നിങ്ങളുടെ കണ്ണില്‍ ഞങ്ങള്‍ ചെയ്ത കുറ്റം മുസ്‍ലിംകളാണ് എന്നതാണ്. ഞങ്ങളെ തകര്‍ക്കാമെന്ന് നിങ്ങള്‍ കരുതി. പക്ഷേ നിങ്ങള്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു"- കൊല്ലപ്പെട്ട 51 പേരില്‍ ഒരാളുടെ മാതാവ്
"നിങ്ങള്‍ കൊന്നുകളഞ്ഞത് നിങ്ങളുടെ തന്നെ മനുഷ്യത്വമാണ്. നിങ്ങള്‍ ചെയ്ത ഭീകരമായ കുറ്റകൃത്യം ലോകം ഒരിക്കലും ക്ഷമിക്കുമെന്ന് തോന്നുന്നില്ല. നിങ്ങള്‍ 51 നിരപരാധികളുടെ ജീവനെടുത്തു. നിങ്ങളുടെ കണ്ണില്‍ ഞങ്ങളുടെ കുറ്റം മുസ്‍ലിംകളാണ് എന്നതാണ്. ഞങ്ങളെ തകര്‍ക്കാമെന്ന് നിങ്ങള്‍ കരുതി. പക്ഷേ നിങ്ങള്‍ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു"- ന്യൂസിലന്‍റിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ 51 പേരെ വെടിവെച്ചുകൊന്ന വെള്ളക്കാരനായ വംശീയവാദി ബ്രെന്‍റണ്‍ ഹാരിസണ്‍ ടെറന്‍റിനോട് സലാമ എന്ന സ്ത്രീ കണ്ണീരോടെ കോടതിയില്‍ പറഞ്ഞതാണിത്. ടെറന്‍റ് വെടിവെച്ച് കൊന്നവരില്‍ സലാമയുടെ 33കാരനായ മകനുമുണ്ട്. ടെറന്‍റിന് ശിക്ഷ വിധിക്കാനുള്ള വിചാരണ കോടതിയില്‍ പുരോഗമിക്കവേ അയാളുടെ വംശവെറിക്ക് ഇരയായവരുടെ ബന്ധുക്കള്‍ ഉള്ളുപൊള്ളി പറഞ്ഞ പ്രസ്താവനകളില്‍ ഒന്ന് മാത്രമാണിത്. ഇതാദ്യമായാണ് കൊലയാളിയും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും മുഖാമുഖം വരുന്നത്.
ക്രൈസ്റ്റ് ചർച്ചിലെ അൽനൂർ മസ്ജിദ്, ലിൻവുഡ് മോസ്ക് എന്നിവിടങ്ങളിൽ തോക്കുമായി ആക്രമണം നടത്തി 51 പേരെയാണ് ടെറന്‍റ് കൊന്നത്. ഇയാളുടെ നാല് ദിവസത്തെ വിചാരണ തിങ്കളാഴ്ചയാണ് കോടതിയില്‍ തുടങ്ങിയത്. വ്യാഴാഴ്ച ശിക്ഷ വിധിക്കും. കോവിഡ് പശ്ചാത്തലത്തിൽ കോടതി മുറിയിൽ വളരെ കുറച്ചുപേരെ മാത്രമാണ് പ്രവേശിപ്പിച്ചത്. ഇരകളും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും അടക്കമുള്ളവർക്ക് കോടതി നടപടികൾ വീക്ഷിക്കാൻ വിഡിയോ കോൺഫറൻസിങ് വഴി അവസരമൊരുക്കിയിട്ടുണ്ട്. ടെറന്‍റ് അഭിഭാഷകരെ ഒഴിവാക്കി സ്വയം വാദിക്കുകയാണ്. ആക്രമണത്തിന്റെ ഇരകൾക്ക് പറയാനുള്ളത് മുഴുവൻ കേട്ട ശേഷം ശിക്ഷ വിധിക്കാനാണ് ജഡ്ജിയുടെ തീരുമാനം. ഭര്‍ത്താവിനെ, ഭാര്യയെ, സഹോദരങ്ങളെ, മാതാപിതാക്കളെ നഷ്ടമായവര്‍ സംസാരിച്ചപ്പോള്‍ ഒരു ഭാവമാറ്റവും കൂടാതെ അവരെ നോക്കിക്കൊണ്ടിരുന്നു 29കാരനായ അക്രമി. ന്യൂസിലന്‍റ് 1961ല്‍ വധശിക്ഷ എടുത്തുകളഞ്ഞിട്ടുണ്ട്. അതിനാല്‍ നിലവിലെ ഏറ്റവും കഠിനമായ ശിക്ഷയായ പരോളില്ലാതെ ജീവിത കാലം മുഴുവൻ തടവുശിക്ഷ ലഭിക്കാനാണ് സാധ്യത.
പരമാവധി മുസ്‍ലിംകളെ കൊല്ലാനും പള്ളി തീയിടാനുമായിരുന്നു ടെറന്‍റിന്‍റെ പദ്ധതിയെന്ന് പ്രോസിക്യൂഷന്‍ ബര്‍ണബി ഹാവെസ് കോടതിയെ അറിയിച്ചു. 2017ലാണ് ഇയാള്‍ ന്യൂസിലന്‍റിലെത്തിയത്. മാരകായുധങ്ങള്‍ വാങ്ങിക്കൂട്ടാന്‍ തുടങ്ങി. വർഷങ്ങൾക്ക് മുന്‍പേ പള്ളി ആക്രമിക്കാന്‍ പദ്ധതി ആസൂത്രണം ചെയ്തു. അതിനായി ന്യൂസിലന്‍റിലെ മുസ്ലിം പള്ളികളെ കുറിച്ച് വിശദമായി തന്നെ വിവരങ്ങൾ ശേഖരിച്ചിരുന്നു. അൽനൂറിനും ലിൻവുഡ് സെന്‍ററിനും ശേഷം ആഷ്ബർട്ടൺ മോസ്കും ലക്ഷ്യമിട്ടെങ്കിലും അതിനിടെ പൊലീസ് പിടികൂടുകയായിരുന്നുവെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. അക്രമിയെ തടയാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട ചിലരുടെ ധീരതയും വാദത്തിനിടെ പ്രോസിക്യൂഷന്‍ പരാമര്‍ശിച്ചു.
ടെറന്‍റ് തുടര്‍ച്ചയായി വെടിയുതിര്‍ക്കുന്നതിനിടെ നയീം റാഷിദ് എന്നയാള്‍ അക്രമിയെ പിടികൂടി. മുട്ടുകുത്തിപ്പോയ അക്രമി ഒരു വിധത്തില്‍ എഴുന്നേറ്റ് റാഷിദിനെ വെടിവെച്ച് കൊന്നു. അബ്ദുല്‍ അസീസ് എന്നൊരാള്‍ ടെറന്‍റിനെ പിന്തുടര്‍ന്ന് പിടികൂടാന്‍ ശ്രമിച്ചു. അക്രമിയുടെ കാറിന് നേരെ അയാളുടെ തന്നെ തോക്കെടുത്ത് എറിഞ്ഞു. കാറിന്‍റെ ചില്ല് പൊട്ടിയെങ്കിലും ടെറന്‍റ് പരിക്കൊന്നും കൂടാതെ അവിടെ നിന്ന് രക്ഷപ്പെട്ടെന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ പറഞ്ഞു.