ടെക്സാസില്‍ പൈപ്പുവെള്ളത്തില്‍ തലച്ചോര്‍ തീനിയായ അമീബയെ കണ്ടെത്തി

ഇവ മൂക്കിലൂടെ തലച്ചോറിലെത്തിയാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും ഒരാഴ്ചയ്ക്കുള്ളിൽ മരണംവരെ സംഭവിച്ചേക്കാമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു.

Update: 2020-09-28 04:40 GMT

അമേരിക്കയിലെ ടെക്സാസില്‍ പൈപ്പുവെള്ളത്തില്‍ തലച്ചോര്‍ തീനികളെ കണ്ടെത്തി. തലച്ചോറില്‍ രോഗബാധയുണ്ടാക്കുന്ന നൈഗ്ലീരിയ ഫൊളേരി എന്ന വിഭാഗത്തില്‍പ്പെടുന്ന സൂക്ഷ്മജീവിയെയാണ് കുടിവെള്ളത്തില്‍ കണ്ടെത്തിയത്. ഇവ മൂക്കിലൂടെ തലച്ചോറിലെത്തിയാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും ഒരാഴ്ചയ്ക്കുള്ളിൽ മരണംവരെ സംഭവിച്ചേക്കാമെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ടെക്സാസിൽ പൈപ്പുവെള്ളം ഉപയോഗിക്കുന്നതിന് പ്രാദേശിക ഭരണകൂടം പ്രദേശവാസികൾക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

പ്രദേശവാസിയായ ആറു വയസുള്ള കുഞ്ഞ് തലച്ചോറിന് അസുഖം ബാധിച്ച് ഈ മാസം ആദ്യം മരണമടഞ്ഞിരുന്നു. ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അമീബയുടെ സാന്നിധ്യം കണ്ടെത്തിയത്. 2009-2018 കാലഘട്ടങ്ങളിലായി 34 പേര്‍ ഈ സൂക്ഷ്മാണു കാരണം രോഗബാധിതരായിട്ടുണ്ട്.

Advertising
Advertising

ജലം ശുദ്ധീകരിക്കുന്ന പ്രക്രിയ നടത്തുകയാണെന്ന് ടെക്സാസ് ജലവിതരണ വകുപ്പ് അറിയിച്ചിട്ടുണ്ട്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകരുത് എന്നതിനാല്‍ ഇത് എത്ര ദിവസം കൊണ്ട് പൂർത്തിയാകുമെന്ന് പറയാൻ കഴിയില്ലെന്നും വകുപ്പിലെ ഉദ്യോഗസ്ഥര്‍ പറയുന്നു. ആരെങ്കിലും പൈപ്പു വെള്ളം ഉപയോഗിക്കുന്നുണ്ടെങ്കിൽ നന്നായി തിളപ്പിച്ചു മാത്രം ഉപയോഗിക്കണമെന്നും മുന്നറിയിപ്പുണ്ട്. കുളിക്കുമ്പോള്‍ വെള്ളം മൂക്കിലോ വായിലോ പോകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും കുട്ടികളും പ്രായമായവരും, രോഗപ്രതിരോധശേഷി കുറവുള്ളവരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ആരോഗ്യവകുപ്പ് പറയുന്നു.

പനി, ഛര്‍ദ്ദി, തലവേദന, തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങള്‍. രോഗം ബാധിച്ചാല്‍ ഒരാഴ്ചയ്ക്കള്ളില്‍ മരണം സംഭവിച്ചേക്കാം. വ്യക്തികളില്‍ നിന്ന് രോഗം പകരില്ലെന്നും ആരോഗ്യവിദഗ്ധര്‍ അറിയിച്ചു.

Tags:    

Similar News