ഫ്രാന്‍സില്‍ വീണ്ടും അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചു; രണ്ടാം ലോക്ഡൌണ്‍ ഡിസംബര്‍ 1 വരെ

ലോക്ഡൌണോടെ ദിവസങ്ങൾക്കുള്ളിൽ ആശുപത്രികളെ കീഴടക്കാൻ സാധ്യതയുള്ള ഒരു പൊട്ടിത്തെറി നിയന്ത്രണവിധേയമാക്കുമെന്ന്

Update: 2020-10-29 03:50 GMT
Advertising

കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഫ്രാന്‍സില്‍ വീണ്ടും ലോക്ഡൌണ്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 1 വരെയായിരിക്കും ലോക്ഡൌണെന്ന് പ്രസിഡന്‍റ് ഇമ്മാനുവേല്‍ മാക്രോണ്‍ ബുധനാഴ്ച അറിയിച്ചു. ലോക്ഡൌണോടെ ദിവസങ്ങൾക്കുള്ളിൽ ആശുപത്രികളെ കീഴടക്കാൻ സാധ്യതയുള്ള ഒരു പൊട്ടിത്തെറി നിയന്ത്രണവിധേയമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മാക്രോണ്‍ കൂട്ടിച്ചേര്‍ത്തു.

ലോക്ഡൌണിന്‍റെ ഭാഗമായി വ്യാഴാഴ്ച രാത്രിയോടെ തന്നെ ബാറുകള്‍, റസ്റ്റോറന്‍റുകള്‍, മറ്റ് ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവ അടച്ചു. ഫാക്ടറികളും ഫാമുകളും പ്രവർത്തിക്കാൻ അനുവദിക്കും, കൂടാതെ ചില പൊതു സേവനങ്ങൾ പ്രവർത്തിക്കും.

പ്രവചിക്കാന്‍ സാധിക്കാത്ത വിധം വേഗത്തിലാണ് ഫ്രാന്‍സില്‍ വൈറസ് പടര്‍ന്നുകൊണ്ടിരിക്കുന്നത്. പാരിസ് പോലുള്ള പ്രധാന നഗരങ്ങളില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ കൊണ്ട് പോലും കോവിഡിന്‍റെ രണ്ടാം വരവിനെ തടഞ്ഞു നിര്‍ത്താന്‍ സാധിച്ചില്ല. ഫ്രാന്‍സിലെ മരണസംഖ്യ 35,000മായി. ''യൂറോപ്പിലെ മറ്റെവിടെയും പോലെ, കോവിഡിന്‍റെ രണ്ടാം വരവില്‍ നടുങ്ങിയിരിക്കുകയാണ്. അത് ആദ്യത്തേതിനെക്കാൾ കൂടുതൽ ബുദ്ധിമുട്ടുള്ളതും മാരകവുമാകാം, ”മാക്രോൺ പറഞ്ഞു. കോവിഡിനെ തടയിടാന്‍ ഒന്നും ചെയ്തില്ലെങ്കില്‍ ഏതാനും മാസങ്ങൾക്കുള്ളിൽ കുറഞ്ഞത് 400,000 അധിക മരണങ്ങളുണ്ടാകുമെന്നും പ്രസിഡന്‍റ് പറഞ്ഞു.

ഇതിനകം മൂവായിരത്തലധികം രോഗികളുടെ നില അതീവ ഗുരുതരമാണ്. എന്ത് ചെയ്താലും നവംബര്‍ പകുതിയോടെ 9,000 പേരെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കേണ്ടി വരും. ഫ്രാന്‍സില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 244 മരണങ്ങളും 36,000 കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തതായി സാന്‍റെ പബ്ലിക് ഫ്രാന്‍സ് ഹെല്‍ത്ത് ഏജന്‍സി അറിയിച്ചു.

Tags:    

Similar News